മലയാള സിനിമയിലെ ഹിറ്റ് സംഗീത സംവിധായകരിൽ ഒരാളാണ് ബിജിബാൽ.മറ്റൊരു മാതൃദിനം കൂടി കടന്ന് പോകുമ്പോൾ ബിജിബാലിന്റെ മാതൃസ്നേഹം വിളിച്ചോതുന്ന പല ഗാനങ്ങളും നമ്മുടെ കാതുകളിലേക്ക് ഓടിയെത്തും.എന്നാൽബിജിപാലിന്റെ മക്കളായ ദയക്കും ദേവദത്തിനും കടന്നു പോയത് അമ്മയെന്ന സ്നേഹത്തണലില്ലാത്ത ഒരു മാതൃദിനമായിരുന്നു.
എന്നാൽ അമ്മ ‘ശാന്തിയുടെ’ ഓർമ്മകൾ നിറഞ്ഞുനിന്ന മാതൃദിനത്തിൽ എല്ലാ അമ്മമാർക്കും സമർപ്പിച്ചു കൊണ്ടുള്ള ഒരു ഗാനം പങ്കുവച്ച് ദയയും ദേവദത്തും വേറിട്ടു നിന്നു.
അമ്മയുടെ സ്നേഹത്തെയും കരുതലിനേയും കുറിച്ച് ബിജിബാലിന്റെ മക്കൾ പാടുന്ന പാട്ട് കഴിഞ്ഞ വർഷമാണ് പുറത്തിറങ്ങിയതെങ്കിലും അമ്മ ദിനത്തിൽ വീണ്ടും ബിജിബാൽ ആ ഗാനം ഒാർമപ്പെടുത്തുകയായിരുന്നു. ഫെയ്സ്ബുക്ക് വഴിയാണ് ബിജിപാൽ ഗാനം പ്രേക്ഷകരോട് പങ്കുവച്ചത്.
പാട്ടിന്റെ വരികൾ എഴുതിയത് ബിജിബാലിന്റെ സഹോദരന്റെ മകളാണ്. കൈ പിടിച്ച് എന്നു തുടങ്ങുന്ന ഗാനം അമ്മയുടെ സ്നേഹ പരിലാളനങ്ങളാണ് ഓർമ്മപ്പെടുത്തുന്നത്.
ബിജിബാൽ തന്നെയാണു പാട്ടിനുള്ള വയലിൻ വായിച്ചത്. മക്കളായ ദയയും ദേവദത്തും സഹോദരന്റെ മകൾ ലോലയും ചേർന്നു പാടി. സംഗീതം നൽകിയത് ദേവദത്താണ്. മൂന്നു പേരും ഒരുമിച്ച് നിന്നു പാടുന്ന ദൃശ്യങ്ങളാണ് പാട്ടിന്റെ വിഡിയോയിലുള്ളത്. സന്ദീപ് മോഹനാണ് ഗിത്താർ വായിച്ചത്. ബിജിബാലിന്റെ സ്റ്റുഡിയായ ബോധി സൈലന്റ് സ്കേപ് ആണു പാട്ട് പുറത്തിറക്കിയത്.
ദയ സിനിമകളിലും ആൽബങ്ങളിലും മുൻപ് പാടിയിട്ടുണ്ട്. കുഞ്ഞിരാമായണം എന്ന സിനിമയിൽ ബിജിപാലിന്റെ തന്നെ ഈണത്തിൽ ദയ ആലപിച്ച ‘പാവാടത്തുമ്പാലെ’ എന്ന ഗാനം സൂപ്പർഹിറ്റായിരുന്നു. ദയയുടെ ‘ഓണം വന്നല്ലോ’…എന്ന പാട്ടും പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു.