എം ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം സിനിമയാകുമെന്ന് വീണ്ടും ആവർത്തിക്കുകയാണ് സംവിധായകൻ ശ്രീകുമാർ മേനോൻ. സിനിമ പുറത്തിറങ്ങുവാൻ കുറച്ചു കാലതാമസം ഉണ്ടായാലും അത് യാഥാർഥ്യമാകും.തടസ്സങ്ങൾ ഉണ്ടായിരുന്നു എന്നത് സത്യമാണെങ്കിലും അതെല്ലാം താൽക്കാലികം മാത്രമാണെന്നും ശ്രീകുമാർ പറയുന്നു. തെറ്റിദ്ധാരണ മൂലമാണ് അല്ലാതെ തർക്കം കാരണം അല്ല എല്ലാം സംഭവിച്ചതെന്നും ഒത്തുതീർപ്പാക്കാൻ ശ്രമം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാം ഒത്തുതീർപ്പാക്കി കഴിയുമ്പോൾ ബി ആര് ഷെട്ടി സിനിമ നിര്‍മ്മിക്കാനായി എത്തുമെന്നാണ് ശ്രീകുമാറിന്റെ പ്രതീക്ഷ.
എംടിയും ശ്രീകുമാര്‍ മേനോനും തമ്മില്‍ ഏകദേശം നാല് വര്‍ഷം മുന്‍പാണ് രണ്ടാമൂഴം സിനിമയാക്കാനുള്ള കരാര്‍ ഉണ്ടാക്കിയത്.മലയാളത്തിലും ഇംഗ്ലീഷിലും തിരക്കഥകള്‍ നല്‍കിയെങ്കിലും കരാര്‍ പാലിക്കപ്പെടാത്തതിനെത്തുടർന്ന് തിരകഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എംടി കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയിൽ കേസ് നടക്കുന്നതിനാൽ സിനിമ താൽക്കാലികമായി വേണ്ടെന്നുവച്ചിരിക്കുകയാണെന്ന് നിര്‍മ്മാതാവ് ബി ആര് ഷെട്ടി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് രണ്ടാമൂഴം യാഥാർത്ഥ്യമാകുമെന്ന പുത്തൻ പ്രതീക്ഷ മലയാള പ്രേക്ഷകർക്ക് നൽകികൊണ്ട് ശ്രീകുമാർ രംഗത്തെത്തിയത്.