കിസ്മത്,പറവ,കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടനാണ് ഷെയിൻ നിഗം.അന്താരാഷ്ട്ര ചില്‍ഡ്രന്‍സ് ഫിലിംഫെസ്റ്റിവലില്‍ മീറ്റ് ദ ആര്‍ട്ടിസ്റ്റ് പരിപാടിയില്‍ താരം പങ്കെടുത്തു. കുട്ടികളുടെ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകി കുട്ടികളെ രസിപ്പിക്കുകയായിരുന്നു താരം.നോമ്പ് കാലമാണെങ്കിലും ചെറിയ രീതിയില്‍ ഡാന്‍സ് ചെയ്യാം, സെല്‍ഫി എടുക്കാം എന്ന് പറഞ്ഞ ഷെയിൻ നിഗം കടുകട്ടി ചോദ്യങ്ങൾ ചോദിച്ച് എന്നെ കുഴപ്പിക്കല്ലേ എന്നും കുട്ടികളോട് പറഞ്ഞു. ക്യാമറാമാനും സംവിധായകനും ആകാൻ ആഗ്രഹം ഉണ്ടായിരുന്ന ഒരാളാണ് താൻ എന്ന് പറയുന്നതിനോടൊപ്പം വെറുതെ ഒരു സിനിമ ചെയ്യുന്നതിൽ താല്പര്യമില്ല എന്തെങ്കിലും നിലപാടുള്ള സിനിമകളിൽ അഭിനയിക്കാനാണ് തനിക്ക് ആഗ്രഹമെന്നും വ്യക്തമാക്കുന്നു.
അഭിനയ ജീവിതത്തിലേക്ക് കടന്നു വന്നപ്പോൾ അവസരങ്ങൾ ഒരുപാട് ലഭിച്ചുവെന്നും ഇപ്പോൾ അതിജീവനം ഒരു വെല്ലുവിളിയായി മാറിയെന്നും നാളെ എന്താകും എന്ന് അറിയില്ല എന്നും കൂട്ടിച്ചേർക്കുന്നു.പൃഥ്വിരാജിന്റെ കുട്ടിക്കാലം അഭിനയിച്ച താന്തോന്നി എന്ന സിനിമയായിരുന്നു അഭിനയജീവിതത്തിലേക്കുള്ള അരങ്ങേറ്റം. പിന്നീട് പ്രിഥ്വിരാജിന്റെ തന്നെ അൻവറിൽ ചെറിയ ഒരു വേഷം ചെയ്തു. അൻവറിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന സൗബിന് സാഹിര്‍ അന്നയും റസൂലിലേക്ക് വിളിച്ചു. അതോടെയാണ് തന്റെ അഭിനയ ജീവിതം പച്ച പിടിച്ചതെന്നും ഷെയിൻ പങ്കുവയ്ക്കുന്നു.സിനിമയിൽ എത്തിയതോടെ തന്റെ ഉത്തരവാദിത്വങ്ങൾ കൂടിയെന്നും അതുവരെ സപ്ലിമെന്ററി പരീക്ഷകളുമെഴുതി സന്തോഷത്തോടെ അടിച്ചുപൊളിച്ചു നടക്കുകയായിരുന്നു താനെന്നും താരം കുട്ടികളോട് പറഞ്ഞു.