മലയാളികൾ നെഞ്ചോട് ചേർത്തു നിർത്തിയ നടനായിരുന്നു കുതിരവട്ടം പപ്പു. എത്രയെത്ര സിനിമകളിൽ അദ്ദേഹം പ്രേക്ഷകരെ രസിപ്പിച്ചിരിക്കുന്നു. അഭിനയത്തോട് അടങ്ങാത്ത ആവേശം ഉണ്ടായിരുന്ന അച്ഛനെക്കുറിച്ച് ഓർത്തെടുക്കുകയാണ് മകൻ ബിനു പപ്പു. അവസാന നാളുകളിൽ അത്രമേൽ സുഖമില്ലാതായിട്ടും അഭിനയിക്കാൻ ആഗ്രഹിച്ച അച്ഛനെക്കുറിച്ചും സുഖമില്ലാത്ത അച്ഛനെ സ്വന്തം കാറിൽ കൊണ്ടു പോകുമായിരുന്ന മമ്മൂട്ടിയെക്കുറിച്ചും ഓർത്തെടുക്കുകയാണ് ബിനു പപ്പു. പോപ്പർസ്റ്റോപ്പ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഇക്കാര്യം ബിനു പപ്പു പറഞ്ഞത്.
കുതിരവട്ടം പപ്പു അവസാന നാളുകളിൽ അഭിനയിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു പല്ലാവൂർ ദേവനാരായണൻ. നടക്കാൻ നല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്ന സമയത്താണ് പല്ലാവൂർ ദേവനാരായണൻ, വീണ്ടും ചില വീട്ടുകാര്യങ്ങൾ, ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്നീ സിനിമകളിൽ അഭിനയിച്ചത്. പല്ലാവൂർ ദേവനാരായണനിൽ അഭിനയിക്കുമ്പോൾ മമ്മൂക്ക സ്വന്തം വണ്ടിയിലെത്തി ആയിരുന്നു അച്ഛനെ സെറ്റിലേക്ക് കൂട്ടിക്കൊണ്ട് പോകുക. ഷൂട്ടിംഗ് കഴിയുമ്പോൾ അച്ഛനെ തിരികെ എത്തിച്ചിരുന്നതും മമ്മൂക്ക ആയിരുന്നെന്നും ബിനു പപ്പു പറഞ്ഞു.
ഒരാൾ എങ്ങനെയാണ് നൂറു ശതമാനം ഡെഡിക്കേറ്റഡ് ആകുക എന്നതിന് ഉദാഹരണമായിരുന്നു അച്ഛൻ. താൻ സിനിമയിൽ എത്തണമെന്ന് അച്ഛൻ ആഗ്രഹിച്ചിട്ടില്ലെന്നും പഠിച്ച് ജോലി നേടുന്നതായിരുന്നു അച്ഛന് താൽപര്യമെന്നും ബിനു പപ്പു പറഞ്ഞു. നാടകവും സിനിമയും ആയിരുന്നു അദ്ദേഹത്തിന്റെ ജീവിതം. മരിക്കുന്നതു വരെ അഭിനയിക്കുക എന്നതായിരുന്നു ആഗ്രഹം. അതിനപ്പുറത്തേക്ക് അദ്ദേഹത്തിന് ഒന്നും ഉണ്ടായിരുന്നില്ലെന്നും ബിനു പപ്പു പറഞ്ഞു.