മലയാളസിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ജനറൽ ബോഡി യോഗത്തിൽ നടനും സംവിധായകനുമായ വിജയ് ബാബു പങ്കെടുത്തതിൽ അതൃപ്തി രേഖപ്പെടുത്തി മോഹൻലാൽ. റിപ്പോർട്ടർ ടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിജയ് ബാബു യോഗത്തിൽ പങ്കെടുക്കുമെന്ന് പറഞ്ഞപ്പോൾ മാറി നിൽക്കാൻ പറയാമായിരുന്നുവെന്ന് മോഹൻലാൽ പറഞ്ഞതായാണ് റിപ്പോർട്ട്. വിജയ് ബാബുവിനെ യോഗത്തിൽ എത്തിച്ചത് വിമർശനത്തിന് ഇടയാക്കി എന്ന് കഴിഞ്ഞ ദിവസം നടന്ന എക്സിക്യുട്ടിവ് യോഗത്തിൽ വിലയിരുത്തിയതായും റിപ്പോർട്ടുണ്ട്.
ഗണേഷ് കുമാർ എം എൽ എ കഴിഞ്ഞദിവസം നൽകിയ കത്തിന് മോഹൻലാൽ രേഖാമൂലം മറുപടി നൽകുമെന്ന് എക്സിക്യുട്ടിവ് അംഗമായ ബാബുരാജ് അറിയിച്ചു. കഴിഞ്ഞദിവസം നടന്ന എക്സിക്യുട്ടിവ് യോഗത്തിന്റെ തീരുമാനങ്ങൾ വാർത്താക്കുറിപ്പ് ആയി ഇറക്കുമെന്നും ബാബുരാജ് അറിയിച്ചു. ഇതിനിടെ അമ്മ ജനറൽ ബോഡി യോഗത്തിൽ വിജയ് ബാബു പങ്കെടുക്കാൻ എത്തുന്നത് ‘മാസ് ഇൻട്രോ’ എന്ന പേരിൽ അമ്മയുടെ യുട്യൂബ് ചാനലിൽ പങ്കുവെച്ചതിലും മോഹൻലാൽ അതൃപ്തനാണ്. ചാനൽ കൈകാര്യം ചെയ്യുന്നവരെ യോഗത്തിൽ വിളിച്ചു വരുത്തി മോഹൻലാൽ ശകാരിച്ചതായും റിപ്പോർട്ടുകളുണ്ട്.
അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ വിജയ് ബാബു പങ്കെടുത്തത് വൻ വിവാദമായിരുന്നു. യുവനടി നൽകിയ ബലാത്സംഗ പരാതിയിൽ വിജയ് ബാബു നടപടികൾ നേരിട്ടു വരികയാണ്. അതേസമയം, വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സംസ്ഥാന സർക്കാരും ഇതേ ആവശ്യം ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കോടത് ഇന്ന് ഈ ഹർജികൾ പരിഗണിക്കും. ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, ജെ കെ മഹേശ്വരി എന്നിവർ അടങ്ങിയ അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിക്കുക.