ഇന്ത്യൻ സിനിമയിലെ ആദ്യ ട്രാൻസ്ജെൻഡർ നായിക അഞ്ജലി അമീർ ലിവിങ് ടുഗെദറിൽ കൂടെ ഉണ്ടായിരുന്ന ആൾ വഞ്ചിച്ചെന്നും ഇപ്പോൾ ഭീഷണിയാണെന്നും പറഞ്ഞ് ഫേസ്ബുക്ക് ലൈവിൽ വന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരവിഷയം. ഒരുമിച്ചു ജീവിച്ചില്ലെങ്കിൽ വധിക്കുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണി മുഴക്കിയെന്ന് അഞ്ജലി ലൈവിൽ പറഞ്ഞു.
കുറച്ച് നാൾ മുമ്പ് ഞാനൊരു പോസ്റ്റ് പങ്കുവച്ചിരുന്നു. ഒരാൾ എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു, മാനസികമായും ശാരീരകമായും ഉപദ്രവിക്കാൻ ശ്രമിക്കുന്നതായി പറഞ്ഞിരുന്നു. എനിക്ക് ഒരു തരത്തിലും ഇഷ്ടമില്ലാത്ത വ്യക്തിയുമായി പല സാഹചര്യങ്ങൾ കൊണ്ട് ലിവിങ് ടുഗദെറിൽ ഏർപ്പെടേണ്ടി വന്നിരുന്നു. എനിക്ക് ഒട്ടും താൽപര്യമില്ലാതെയാണ് ആ ബന്ധം കൊണ്ടുപോയത്. അയാൾ എന്നെ ചതിക്കാൻ പോയ സാഹചര്യത്തിലാണ് അങ്ങനെയൊരു പോസ്റ്റ് ചെയ്തത്. ഇപ്പോൾ ഞാന്‍ ഈ ബന്ധത്തിൽ നിന്നും വേർപിരിഞ്ഞാൽ അയാൾ എന്നെ കൊല്ലുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണിപ്പെടുത്തുന്നു.’
ലോകത്ത് ഏറ്റവും വെറുക്കുന്നതും അയാളെയാണ്. പൊലീസിൽ പരാതി കൊടുത്തു. ഇതുവരെ 4 ലക്ഷം രൂപ എനിക്ക് തരാനുണ്ട്. മാനസികമായി അടുപ്പമില്ലെങ്കിൽ പോലും ഞങ്ങൾ ഒരുമിച്ചാണ് താമസിക്കുന്നത്. കോളജിൽ എന്നെ കൊണ്ടാക്കാൻ അവിടെ വരുമായിരുന്നു. അവിടെ വന്നാല്‍ പോലും ഞാൻ എവിടെപ്പോകുവാണെന്ന് തിരഞ്ഞു നടക്കും. കഴിഞ്ഞ ഒന്നരവർഷമായി അയാൾ ഒരു ജോലിക്കുപോലും പോകുന്നില്ല. എനിക്ക് ചോദിക്കാനും പറയാനും ആരുമില്ല എന്ന ധൈര്യമാണ് അയാൾക്ക്. സത്യത്തിൽ ആത്മഹത്യയുടെ വക്കിലാണ് ഞാൻ. ജീവിതം മതിയായി. വേറൊരു നിവർത്തി ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെയൊരു ലൈവില്‍ വന്നത്.