മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ നടി അപർണ ബാലമുരളി തന്റെ ജീവിതത്തിലെ ഒരു വലിയ സന്തോഷനിമിഷത്തെക്കുറിച്ച് തുറന്നുപറയുകയാണ്. നടൻ മോഹൻലാൽ തന്നെ ഫോണിൽ വിളിച്ചതിനെക്കുറിച്ചാണ് അപർണ വാചാലയായത്. തന്റെ ആദ്യചിത്രമായ മഹേഷിന്റെ പ്രതികാരം എന്ന സിനിമ റിലീസ് ആയതിനു പിന്നാലെ മോഹൻലാൽ തന്നെ വിളിച്ചതിനെക്കുറിച്ചാണ് അപർണ പറഞ്ഞത്. പോപ്പർസ്റ്റോപ്പ് മലയാളം ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അപർണ ഇക്കാര്യം തുറന്നുപറഞ്ഞത്.
ലാലേട്ടനെ കുറിച്ച് മനസിൽ വരുന്ന ഒരു ഓർമയും അദ്ദേഹത്തോട് ചോദിക്കണം എന്ന് കരുതുന്ന ചോദ്യവും എന്താണെന്ന് ആയിരുന്നു അവതാരകൻ അപർണയോട് ചോദിച്ചത്. ഇതിന് മറുപടി പറയുമ്പോൾ ആയിരുന്നു മോഹൻലാൽ വിളിച്ച കഥ അപർണ പറഞ്ഞത്. മഹേഷിന്റെ പ്രതികാരം കഴിഞ്ഞപ്പോൾ അതിന്റെ പ്രൊഡ്യൂസർ സന്തോഷ് അങ്കിൾ വഴി ലാലേട്ടൻ തന്നെ വിളിച്ചിരുന്നു. വിളിച്ചിട്ട് തന്നെ അഭിനന്ദിച്ച് ഒരുപാട് സംസാരിച്ചെന്നും തനിക്കപ്പോൾ ഭയങ്കരമായ ഒരു അവാർഡ് കിട്ടിയതിന് തുല്യമായിരുന്നെന്നും അപർണ പറഞ്ഞു.
കാരണം അതുപോലെ ഒരു നടൻ നമ്മളെ വിളിച്ച് അഭിനന്ദിക്കുക എന്നത് തന്നെ സംബന്ധിച്ച് വലിയ കാര്യമായിരുന്നെന്നും മോഹൻലാൽ പറഞ്ഞു. അത് കഴിഞ്ഞ് തനിക്ക് ലാലേട്ടനെ കാണണമെന്ന് പറഞ്ഞു. താനും അമ്മയും ഒരു സുഹൃത്തും കൂടെ ലാലേട്ടനെ കാണാൻ പോയെന്നും ഒരുമിച്ച് ലഞ്ച് കഴിച്ചെന്നും തന്നെ സംബന്ധിച്ച് അത് വലിയൊരു കാര്യമാണെന്നും അപർണ പറഞ്ഞു. കിരീടം പോലുള്ള സിനിമകളിലെ റോളുകളിലേക്ക് അന്നത്തെ കാലത്ത് എങ്ങനെയാണ് എത്തിയതെന്നും അന്നത്തെ സമയത്തെ തയ്യാറെടുപ്പുകളും പ്രതീക്ഷകളും എങ്ങനെയാണെന്നറിയാൻ തനിക്ക് ആഗ്രഹമുണ്ടെന്നും അപർണ പറഞ്ഞു.