യുവനടിമാരുടെ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ ഇവിടെ ചിലരുടെ ഉറക്കം കളയുന്നത്. അതിനെക്കുറിച്ച് പരാമർശിക്കാൻ ഒരു ടെലിവിഷൻ ചാനൽ അവരുടെ ഒരു പ്രോഗ്രാം തന്നെ മാറ്റി വെക്കുമ്പോൾ ഈ പരിപാടിയുടെ അവതാരകരൊക്കെ ഏത് നൂറ്റാണ്ടിൽ ജീവിക്കുന്നവരാണ് എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. കൈരളി ടിവിയിലെ ലൗഡ് സ്പീക്കർ എന്ന പരിപാടിയാണ് ‘സദാചാര’ ചാനൽ ചമഞ്ഞ് ഇപ്പോൾ വിവാദത്തിൽ ആയിരിക്കുന്നത്. യുവനടിമാരായ എസ്തർ അനിൽ, ഗോപിക രമേഷ്, സ്രിന്ദ, അനുശ്രീ, അഹാന കൃഷ്ണകുമാർ എന്നിവരുടെ ചില ഫോട്ടോ ഷൂട്ടുകളാണ് ലൗഡ്സ്പീക്കർ അവതാരകരുടെ ഉറക്കം കളഞ്ഞത്. ഏതായാലും ഫോട്ടോഷൂട്ടിനെ സദാചാരകണ്ണ് കൊണ്ട് വിമർശിച്ച അവതാരകർക്ക് എതിരെ പ്രേക്ഷകർ മാത്രമല്ല വിമർശിക്കപ്പെട്ട നടിമാരും രംഗത്തെത്തി കഴിഞ്ഞു.
തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് എസ്തർ അനിൽ ഈ സദാചാര വിമർശനങ്ങളോട് പ്രതികരിച്ചത്. പരിപാടിയുടെ അവതാരകരായ സ്നേഹ ശ്രീകുമാർ, ആൽബി ഫ്രാൻസിസ്, രശ്മി അനിൽകുമാർ എന്നിവരെ ടാഗ് ചെയ്താണ് എസ്തർ തന്റെ അമർഷം അറിയിച്ചത്. ‘യു ആർ സോ ഫുൾ ഓഫ് ഷിറ്റ്’ എന്നാണ് എസ്തർ കുറിച്ചത്. ഇത്തരം സാഹചര്യങ്ങളെ നേരിടാൻ തന്റെ മകൾക്ക് അറിയാമെന്നും അതിനുള്ള കരുത്ത് അവൾക്കുണ്ടെന്നും അച്ഛൻ അയച്ച സന്ദേശവും എസ്തർ പങ്കുവെച്ചു. ‘കൈരളി ടി വി ഇത്തരം വിഷത്വം പ്രോത്സാഹിപ്പിക്കരുത്’ എന്ന് നടി ഗോപിക രമേഷ് കുറിച്ചു.
കൈരളി ചാനലിന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയ്ക്ക് കനത്ത പ്രേക്ഷക വിമർശമനമാണ് നേരിടേണ്ടി വന്നത്. ‘പറയുമ്പോൾ പാർട്ടി ചാനലൊക്കെയാണ്; പക്ഷേ ചിന്താഗതി ആറാം നൂറ്റാണ്ടിലെയാണെന്നുമാത്രം’ എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ‘ഇവിടെ സിനിമാനടൻമ്മാർ സിക്സ് പാക്ക് ബോഡി കാണിക്കുന്നതും ഫോട്ടോഷൂട്ട് പിക്സ് പോസ്റ്റ് ചെയ്യാറുണ്ടല്ലോ. അപ്പോൾ ഇല്ലാത്ത എന്തോ ഒരു ചൊറിച്ചിലാണ് നടിമാർ ഫോട്ടോഷൂട്ട് നടത്തുമ്പോൾ. എനിക്ക് മനസിലാകുന്നില്ല എന്നാ ഇവറ്റുകൾ ആണിനേയും പെണ്ണിനേയും ഒരു മനുഷ്യനായി കാണുന്നതെന്ന്..? കഷ്ട്ടം തന്നെ…ഇപ്പോഴും ഗോത്ര ചിന്തകൾ ആയി നടക്കുന്ന കുറെ ആളുകൾ’ – എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. നടിമാർ അടുത്തിടെ നടത്തിയ ചില ഫോട്ടോഷൂട്ടുകളും അതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതുമാണ് ലൗഡ്സ്പീക്കർ അവതാരകരെ അസ്വസ്ഥരാക്കിയത്.