മലയാള സിനിമയിലെ താരസംഘടനയായ അമ്മയിൽ അഭിപ്രായ വ്യത്യാസങ്ങളും ചേരി തിരിവും ഉണ്ടെന്ന് മലയാളത്തിലെ പ്രമുഖ മാധ്യമമായ മാതൃഭൂമി റിപ്പോർട്ട് ചെയ്യുകയുണ്ടായി.സംഘടനയുടെ തലപ്പത്ത് നിന്ന് ശ്രി മോഹൻലാൽ രാജി വെക്കാൻ ഒരുങ്ങുകയാണ് എന്നത് ഉൾപ്പടെയുള്ള കാര്യങ്ങളാണ് മാതൃഭൂമി വാർത്തയാക്കിയത്. പത്രത്തിന്റെ മുൻ വശത്ത് വലിയ വാർത്തയായി തന്നെയാണ് ഇവർ ഈ വാർത്ത നല്കിയിരിക്കുന്നത്.
എന്നാൽ വാർത്തയുടെ സത്യാവസ്ഥ എന്താണെന്ന് വിശദമാക്കി രംഗത്തെത്തിയിരിക്കുകയാണ് താര സംഘടനയായ അമ്മ. മാതൃഭൂമി ദിനപത്രത്തിന് ഈ വാർത്തയോടുള്ള ചൂടും സിനിമയെ തകർക്കുവാനുള്ള ഉദ്ദേശ്യവും ഫേസ്ബുക്ക് പോസ്റ്റിൽ അമ്മ ചൂണ്ടി കാണിക്കുന്നു
പോസ്റ്റ് ചുവടെ
ഇന്ന് രാവിലെ മാതൃഭൂമി ദിനപത്രത്തിൽ വന്ന ഒരു വാർത്തയുടെ അടിസ്ഥാനത്തിൽ അമ്മയിലെ എല്ലാ അംഗങ്ങളുടേയും അറിവിലേക്കായിട്ടാണ് ഈ പോസ്റ്റ് ഇടുന്നത്. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജി വെക്കാൻ ശ്രീ മോഹൻലാൽ സന്നദ്ധത അറിയിച്ചുവെന്നും അമ്മയിൽ ചേരിതിരിവാണെന്നുമാണ് വാർത്ത വന്നിരിക്കുന്നത്. അമ്മയുടെ അംഗങ്ങൾ ആരും തന്നെ ഇതിൽ ആശങ്കപ്പെടേണ്ടതില്ല. അത് മാതൃഭൂമിക്ക് അമ്മയോടുളള ശത്രുത കൊണ്ടല്ല, മാതൃഭൂമിക്ക് സിനിമാസംബന്ധമായ ഒരു പരസ്യവും നൽകേണ്ടതില്ലായെന്ന് മലയാള സിനിമയിലെ മറ്റു സംഘടകൾ തീരുമാനിച്ചിരുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞ ഒന്നര വർഷമായി പലതരത്തിൽ പരസ്യം ലഭിക്കാത്തതിലുള്ള വിദ്വേഷം മാതൃഭൂമി തീർത്തുകൊണ്ടിരിക്കുകയാണ്. പുതുതായി പുറത്തിറങ്ങുന്ന എല്ലാ സിനിമകളേയും അധിക്ഷേപിക്കുക മലയാള സിനിമയുടെ ഭാഗമായി പ്രവർത്തിക്കുന്ന എല്ലാവരേയും മോശമായി ചിത്രീകരിക്കുക എന്നിങ്ങനെ പലതരത്തിലുള്ള പ്രവർത്തികൾ അവർ ചെയ്യുന്നു. അതിന്റെ ഭാഗമായി ഇന്ന് അമ്മ സംഘടനയേയും അതിന്റെ പ്രസിഡന്റ് ശ്രീ മോഹൻലാലിനേയും അവർ കടന്ന് ആക്രമിച്ചിരിക്കുകയാണ്. അമ്മയിൽ യാതൊരുവിധത്തിലുമുള്ള പ്രശ്നങ്ങളുമില്ല. പ്രസിഡന്റ് മോഹൻലാലും സംഘടനയിലെ ഒരു എക്സിക്ക്യൂട്ടീവ് അംഗവും രാജി സന്നദ്ധത അറിയിച്ചിട്ടുമില്ല. ഭാവിയിലും ഇത്തരത്തിലുള്ള വാർത്തകൾ മാതൃഭൂമി പ്രസിദ്ധീകരിക്കാൻ സാദ്ധ്യതയുണ്ട്. അംഗങ്ങൾ ആരും ഇതിൽ ആശങ്കപ്പെടേണ്ടതില്ല. അമ്മ’ കൂടുതൽ കെട്ടുറപ്പോടെ മുന്നോട്ട് പോകുന്നതായിരിക്കും.