തിങ്കളാഴ്ച നിശ്ചയം സിനിമ കണ്ടവർക്കെല്ലാം ഒറ്റ അഭിപ്രായമാ, ‘നല്ല പാങ്ങുള്ള നിശ്ചയം’ ആണ് സിനിമയെന്നാണ് പ്രേക്ഷക അഭിപ്രായം. സെന ഹെഗ്ഡെയുടെ രണ്ടാമത്തെ ചിത്രമായ ‘തിങ്കളാഴ്ച നിശ്ചയം’ അവാർഡ് വേദികളിൽ മികച്ച അഭാപ്രായം നേടിയതിനു ശേഷമാണ് ഒടിടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരുടെ മുമ്പിലേക്ക് എത്തിയത്. സിനിമ കണ്ട് കഴിഞ്ഞപ്പോൾ കാമുകനൊപ്പം ഒളിച്ചോടുന്നതിന് മുമ്പ് സുജ എഴുതിയ അപാരസാഹിത്യത്തിലുള്ള കത്താണ് പലരുടെയും മനസിൽ. ‘മൂവന്തി താഴ്വരയിൽ വെന്തുരുകുന്ന വെൺസൂര്യനെ പോലെ ആയിരുന്നു അച്ഛാ കഴിഞ്ഞ ഒരു ദിവസമായി എന്റെ മനസ്…’ എന്ന് തുടങ്ങുന്ന കത്ത് പലപ്പോഴും പ്രേക്ഷകരെ ചിരിപ്പിച്ചു. എന്നാൽ, താൻ ആ ടൈപ്പ് അല്ലെന്നാണ് സുജ ആയി എത്തിയ അനഘ നാരായണൻ പറയുന്നത്. മൂവന്തി താഴ്വരയിൽ വെന്തുരുകാൻ തന്നെ കിട്ടില്ലെന്നും ശബരിമലയിൽ പോകാൻ താനില്ലെന്നും അനഘ തുറന്നു പറയുന്നു. മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തിലാണ് അനഘ ഇങ്ങനെ പറഞ്ഞത്.
കുഞ്ഞുനാൾ മുതലേ സിനിമയെന്ന ആഗ്രഹം മനസിൽ ഉണ്ടായിരുന്നെങ്കിലും ആരോടും പറയാൻ ധൈര്യപ്പെട്ടില്ല. കാരണം, വേറൊന്നുമല്ല. ഒന്നുമായില്ലെങ്കിലോ എന്ന ഭയം. അതുകൊണ്ട് ആ സ്വപ്നം മനസിൽ തന്നെ കൊണ്ടു നടന്നു. ആദ്യ സിനിമയാണ് തിങ്കളാഴ്ച നിശ്ചയം. ഓഡിഷൻ വഴിയാണ് സിനിമയിലേക്ക് എത്തിയത്. ചെറിയ പ്രായം തൊട്ടേ കലോത്സവങ്ങളിൽ പങ്കെടുക്കുകയും നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്തിരുന്നു. നിരവധി ഓഡിഷനുകൾക്കൊക്കെ അയച്ചിട്ടുണ്ട്. കുറേ തവണ ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്ന് അനഘ പറയുന്നു. തിങ്കളാഴ്ച നിശ്ചയത്തിന്റെ ഓഡിഷനിലേക്ക് ഫോട്ടോ അയച്ചത് തന്റെ സുഹൃത്താണെന്നും അതിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെന്നും അനഘ വ്യക്തമാക്കി.
ചിത്രീകരണം തുടങ്ങി ദിവസങ്ങൾക്കുള്ളിൽ സെറ്റ് ഒരു കുടുംബം പോലെയായി. സുജയുടെ അച്ഛൻ കുവൈത്ത് വിജയനായി വേഷമിട്ട മനോജേട്ടനെ ചെറുപ്പം മുതലേ അറിയാം. തന്റെ നായകനായി എത്തിയ അർജുൻ അശോകൻ സഹപാഠിയാണെണ്. നാടകവുമൊക്കെയായി പോകുമ്പോൾ പരിചയപ്പെട്ട പല കലാകാരൻമാരും ചിത്രത്തിന്റ ഭാഗമായിട്ടുണ്ടായിരുന്നു. സംവിധായകൻ സെന ഹെഗ്ഡേയും ഛായാഗ്രാഹകൻ ശ്രീരാജ് തുടങ്ങി എല്ലാവരും വലിയ പിന്തുണയാണ് നൽകിയതെന്നും അഭിനയിക്കുമ്പോൾ പേടിയൊന്നും ഉണ്ടായിരുന്നില്ലെന്നും അനഘ പറഞ്ഞു. ഇത്രയേറെ അംഗീകരിക്കപ്പെടുമെന്നോ അവാർഡുകൾ കിട്ടുമെന്നോ കരുതിയിരുന്നില്ല. സിനിമ കണ്ട് നടൻ ജയസൂര്യ വിളിച്ചത് വലിയ സർപ്രൈസ് ആയെന്നും അനഘ പറഞ്ഞു. കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് അനഘ. അച്ഛനും അമ്മയും ചേച്ചിയും അടങ്ങുന്നതാണ് കുടുംബം. സിനിമയിലെ അച്ഛൻ കുവൈറ്റ് വിജയനെ പോലെയല്ല തന്റെ അച്ഛനെന്നും അനഘ പറഞ്ഞു. അനഘയുടെ അച്ഛനും ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. വാർഡ് മെമ്പറുടെ കഥാപാത്രമായി എത്തിയത് അനഘയുടെ അച്ഛനായിരുന്നു.