മലയാളം ഫിലിം ഇൻഡസ്ട്രിയിൽ ഇന്നുള്ള നിർമ്മാതാക്കളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒരാളാണ് ആന്റണി പെരുമ്പാവൂർ. 2000ത്തിൽ അന്ന് വരെയുള്ള കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് ഇൻഡസ്ട്രി ഹിറ്റായി തീർന്ന നരസിംഹം നിർമ്മിച്ചാണ് ആശിർവാദ് സിനിമാസിലൂടെ ആന്റണി പെരുമ്പാവൂർ നിർമ്മാണരംഗത്തേക്ക് കടന്ന് വന്നത്. മോഹൻലാൽ അഭിനയിച്ച 32 ചിത്രങ്ങളാണ് ആശിർവാദ് സിനിമാസ് നിർമ്മിച്ചത്. പ്രണവ് നായകനായ ആദിയും നിർമ്മിച്ചത് ആശിർവാദ് സിനിമാസ് തന്നെയാണ്.
ആശിർവാദ് സിനിപ്ലെക്സ് എന്ന തീയറ്റർ ശൃംഖല സ്വന്തമായിട്ടുള്ള ആന്റണി പെരുമ്പാവൂർ മാക്സ്ലാബ് സിനിമാസ് ആൻഡ് ഇന്റെർറ്റൈന്മെന്റ്സിലൂടെ വിതരണരംഗത്തും ശക്തമായ ഒരു സാന്നിദ്ധ്യമാണ്. നിർമ്മാതാവ് എന്ന നിലയിൽ രണ്ട് ദേശീയ അവാർഡുകളും നാല് കേരള സംസ്ഥാന അവാർഡുകളും ഒരു ഫിലിംഫെയർ അവാർഡും ആന്റണി പെരുമ്പാവൂർ കരസ്ഥമാക്കിയിട്ടുണ്ട്. പട്ടണപ്രവേശം എന്ന ചിത്രത്തിന്റെ സമയത്ത് താത്കാലിക ഡ്രൈവറായി എത്തിയ വ്യക്തിയാണ് ആന്റണി പെരുമ്പാവൂർ. പിന്നീട് മോഹൻലാലിൻറെ സ്ഥിരം ഡ്രൈവറായി തീരുകയായിരുന്നു ആന്റണി പെരുമ്പാവൂർ.
കിലുക്കം മുതല്‍ 26 ഓളം സിനിമകളില്‍ ആന്റണി അഭിനയിച്ചിട്ടുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ട്, ദൃശ്യം 2 പോലുള്ള സിനിമകളില്‍ മുഴുനീള കഥാപാത്രമായും അഭിനയിച്ച ആന്റണി ഇപ്പോൾ ഒരു നടൻ എന്ന നിലയിൽ മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ അംഗത്വം എടുത്തിരിക്കുകയാണ്. ഞായറാഴ്ച കൊച്ചിയില്‍ വെച്ച് നടന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തിനോട് അനുബന്ധിച്ചാണ് ആന്റണി അമ്മ സംഘടനയില്‍ അംഗത്വമെടുത്തത്.