ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെ വിവിധ വേഷങ്ങൾ ചെയ്ത് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവളായി മാറിയ താരമാണ് അനുശ്രീ.
ഒരു അഭിനേത്രി എന്ന നിലയിൽ തന്റെ അഭിനയ ജീവിതത്തിന്റെ നാഴികക്കല്ല് ആവേണ്ട ഒരു കഥാപാത്രത്തെ നഷ്ടപ്പെടുത്തിയതിനെക്കുറിച്ച് ഇപ്പോൾ തുറന്നു പറയുകയാണ് താരം. ബ്രഹ്മാണ്ഡ വിജയമായി മാറിയ പുലിമുരുകനിൽ മോഹൻലാലിന്റെ നായികയായി അഭിനയിക്കാൻ ലഭിച്ച സുവർണ്ണ അവസരം നഷ്ടമാക്കിയതിൽ ഇപ്പോൾ അനുശ്രീ ഖേദിക്കുന്നു. വളരെ ആഗ്രഹമുണ്ടായിരുന്നെങ്കിലും ചില സാഹചര്യങ്ങൾ മൂലം അത് അനുശ്രീക്ക് ഒഴിവാക്കേണ്ടിവന്നു. പുലിമുരുകനിൽ കമാലിനി മുഖര്‍ജി അവതരിപ്പിച്ച മോഹൻലാലിനൊപ്പമുള്ള മുഴുനീള കഥാപാത്രം ആയ മൈനയാകാൻ സംവിധായകൻ വൈശാഖ് ആദ്യം സമീപിച്ചിരുന്നത് അനുശ്രീയെ ആയിരുന്നു. കൈരളി ടിവിയിലെ ജെബി ജംഗ്ഷൻ എന്ന പരിപാടിയിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്.
പുലിമുരുകൻ നഷ്ടമായെങ്കിലും വൈശാഖ് സംവിധാനം ചെയ്ത മധുരരാജയിലെ മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പമുള്ള സുപ്രധാന വേഷം അനുശ്രീയെ തേടിയെത്തിയിരുന്നു. ആ കഥാപാത്രത്തെ മികവാർന്ന രീതിയിൽ അവതരിപ്പിക്കാനും അനുശ്രീക്ക് സാധിച്ചു. മൈന എന്ന കഥാപാത്രം ധാരാളം സാഹസിക രംഗങ്ങളിലൂടെ കടന്നുപോകുന്ന സ്ത്രീയായതുകൊണ്ട് ആ സമയത്ത് ഒരു സർജറി കഴിഞ്ഞ് ഇരിക്കുകയായിരുന്നതിനാൽ അത്തരത്തിലുള്ള ശാരീരിക തയ്യാറെടുപ്പുകൾ എടുക്കുന്നതിൽ അനുശ്രീക്ക് കഴിയുമായിരുന്നില്ല. എന്നാൽ പുലിമുരുകന്റെ ചിത്രീകരണം ദീർഘനാൾ നീണ്ടുപോയപ്പോൾ തനിക്ക് വേണമെങ്കിൽ അത് ചെയ്യാമായിരുന്നു എന്ന് അനുശ്രീ സംവിധായകനോട് പറഞ്ഞിരുന്നു. പുലിമുരുകന് ഒരു രണ്ടാം ഭാഗം ഉണ്ടെങ്കിൽ ആ ചിത്രത്തിൽ എങ്കിലും താൻ ഉണ്ടാകുമെന്നാണ് വിശ്വസിക്കുന്നത് എന്നാണ് അനുശ്രീ പറയുന്നത്.