മോഹൻലാലിനെ നായകനാക്കി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബൻ. ജനുവരി 25ന് റിലീസ് ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണം ആയിരുന്നു നേടിയത്. കനത്ത ഡീഗ്രേഡിംഗിനും ചിത്രം വിധേയമായിരുന്നു. സിനിമ റിലീസായ അന്നു തന്നെ യുട്യൂബിൽ പ്രത്യക്ഷപ്പെട്ട ചില നെഗറ്റീവ് റിവ്യൂകൾ ചിത്രത്തെ കാര്യമായി തന്നെ ബാധിച്ചു. എന്നാൽ, മലൈക്കോട്ടൈ വാലിബൻ അത് അർഹിക്കുന്ന പ്രേക്ഷകരിലേക്ക് എത്തുന്നു എന്നതിന്റെ തെളിവാണ് അശ്വന്ത് കോക്ക് എന്ന യുട്യൂബറുടെ റിവ്യൂവിന് താഴെ നിറയുന്ന കമന്റുകൾ. സിനിമ റിലീസ് ആയ ദിവസം മലൈക്കോട്ടൈ വാലിബനെക്കുറിച്ച് നെഗറ്റീവ് റിവ്യൂ ആയിരുന്നു ഇയാൾ നൽകിയത്. മയിലാടും മലങ്കൾട്ട് എന്നായിരുന്നു ഇയാൾ മലൈക്കോട്ടൈ വാലിബന്റെ റിവ്യൂവിന് തമ്പ് നയിൽ നൽകിയത്. എന്നാൽ, സിനിമ റിലീസ് ആയി അഞ്ചാം ദിവസത്തിലേക്ക് എത്തുമ്പോൾ ചിത്രത്തെക്കുറിച്ച് മികച്ച പ്രതികരണങ്ങളാണ് എത്തുന്നത്.
മലൈക്കോട്ടൈ വാലിബനെക്കുറിച്ച് അശ്വന്ത് കോക്ക് നൽകിയ റിവ്യൂവിന്റെ കമന്റ് ബോക്സിൽ ഇപ്പോൾ സിനിമ കണ്ടവരുടെ വിളയാട്ടമാണ്. ഇത്രയും നല്ലൊരു സിനിമയെക്കുറിച്ചാണ് ഇതുപോലെ ഒരു മോശം റിവ്യൂ നൽകിയതെന്നാണ് സിനിമ കണ്ടവർ ഒരേ സ്വരത്തിൽ ചോദിക്കുന്നത്. ‘അശ്വന്ത് കോക്.. നിങ്ങൾക്ക് വേണ്ടത് ആയിരിക്കില്ല ഈ സിനിമ.. ഇത് പോലെ ഒരു സിനിമ ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഉണ്ടാകുകയില്ല. Really Good One.. എനിക്ക് ഭയങ്കരമായി ഇഷ്ടമായി’, ‘ഒരു തരത്തിലും അഗീകരിക്കാൻ പറ്റാത്തറിവ്യൂ. പടം വളരെ നന്നായി LJP എടുത്തിട്ടുണ്ട്. മോഹൻലാലിന്റെ അതിഗംഭീരമായ പ്രകടനവും. ഒരു അമർച്ചിത്ര കഥയിലെ പേജുകൾ പോലെയാണ് ഒരോ ഫ്രെയിമും ഉള്ളത്, excellent cinematography. മൊത്തത്തിൽ ഈ പടം വേറെ level ആണ് and a must watch in theatre.’. അശ്വന്ത് കോക്ക് ഒരു മണ്ണും പുണ്ണാക്കും അറിയാത്ത നിരൂപകൻ ആണെന്ന് ഒരാൾ കുറിച്ചപ്പോൾ അശ്വന്ത് കോക്കിന്റെ നിലവാര തകർച്ചയാണ് പ്രശ്നമെന്നും റിവ്യൂ കണ്ട് സിനിമ കാണാതിരുന്നാൽ നഷ്ടമായേനെ എന്നും മറ്റൊരാൾ കുറിച്ചു. സിനിമയെക്കുറിച്ച് എ, ബി, സി, ഡി അറിയാത്തവനാണെന്ന് ഈ റിവ്യൂ കണ്ടാൽ മനസിലാകുമെന്നാണ് സിനിമ കണ്ട മറ്റൊരാൾ കുറിച്ചത്.
വളരെ മികച്ച ഒരു സിനിമയെ കാശ് ഉണ്ടാക്കാൻ വേണ്ടി മനപ്പൂർവ്വം ഇയാൾ ഡീഗ്രേഡ് ചെയ്യുകയാണെന്ന് ആരോപിക്കുന്നവരും ഉണ്ട്.ഏതായാലും ആദ്യത്തെ കുറച്ചു ദിവസത്തെ ഡീഗ്രേഡിംഗിന് ശേഷം പോസിറ്റീവ് റിവ്യൂകളുമായി മലൈക്കോട്ടൈ വാലിബൻ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ജനുവരി 25ന് ആയിരുന്നു ചിത്രം തിയറ്ററുകളിലേക്ക് എത്തിയത്. ജോൺ മേരി ക്രിയേറ്റീവിന്റെ ബാനറിൽ ഷിബു ബേബി ജോൺ, സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ കൊച്ചുമോൻ, മാക്സ് ലാബിന്റെ അനൂപ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. 130 ദിവസങ്ങളിലായി രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായാണ് വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ പി എസ് റഫീക്ക് ആണ്. മോഹൻലാലിനു പുറമേ സോണാലി കുല്‍ക്കര്‍ണി ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. മറ്റ് കഥാപാത്രങ്ങളായി ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠൻ ആര് ആചാരി, ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള, സുചിത്ര നായര്‍ എന്നിവരും മലൈക്കോട്ടൈ വാലിബനിലുണ്ട്.