കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഒരു സംഭവമായിരുന്നു കുട്ടികൾ കിണറിന് സമീപമിരുന്ന് സെൽഫി എടുക്കുമ്പോൾ ഒരു അമ്മുമ്മ കിണറ്റിലേക്ക് വീഴുന്ന വീഡിയോ ദൃശ്യം. സംഭവത്തെ തുടർന്ന് ഒരുപാട് ആളുകൾ പുതിയ കാലഘട്ടത്തിൽ ഉരുത്തിരിയുന്ന വീഡിയോ, സെൽഫി ഭ്രമത്തെകുറിച്ചു പ്രതികരിക്കുകയുണ്ടായി. എന്നാൽ ഒരു സിനിമക്ക് വേണ്ടി ചിത്രികരിച്ച ഒരു രംഗമാണിതെന്ന് അറിയിച്ചുകൊണ്ട് സംവിധായകൻ രംഗത്തെത്തുകയുണ്ടായി. വിവിയൻ രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ വീമ്പിന് വേണ്ടിയാണ് ഇങ്ങനെയൊരു വീഡിയോ ചിത്രികരിച്ചതെന്നാണ് സംവിധായകൻ പ്രതികരിച്ചത്. ഇപ്പോൾ ഈ രംഗം ചിത്രികരിക്കുന്നതിന്റെ മേക്കിങ് വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ഈ ചിത്രം കൈകാര്യം ചെയ്യുന്നത് വാർത്തകൾ മാറിമറിയുന്നതിനെക്കുറിച്ചാണ്. സിനിമക്കു മുൻപ് അതിൽ പറയുന്ന വിഷയത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്തുവാനും ഇത്തരം പ്രവണതയ്ക്കെതിരെയുള്ള സമരമെന്ന നിലയ്ക്കുമാണ് വിഡിയോ പ്രചരിപ്പിച്ചതെന്നും സംവിധായകൻ വിവിയൻ രാധാകൃഷ്ണൻ പറഞ്ഞു. ദൃശ്യങ്ങളിൽ കിണറ്റിൽ വീഴുന്ന അമ്മൂമ്മയായി അഭിനയിച്ച ഷൊർണൂർ കൂനത്തറ സ്വദേശിനി രാജലക്ഷ്മി അമ്മയുമായി എത്തിയാണ് ഇദേഹം മാധ്യമങ്ങളെ കണ്ടത്.
ആലപ്പുഴ സ്വദേശിനിയായ സ്ത്രീ കിണറ്റിൽ വീണ് അപകടത്തിൽപ്പെട്ടു എന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിച്ചത്. സംഭവത്തിൽ സംവിധായകനെ വിമർശിച്ചും അനുകൂലിച്ചും നിരവധി ആളുകൾ രംഗത്തെത്തുകയുണ്ടായി. എന്നാൽ ഈ വിഡിയോയിലൂടെ പറയാൻ ഉദ്ദേശിച്ചത് എന്താണോ അതാണ് ഇപ്പോൾ ലഭിക്കുന്ന പ്രതികരണമെന്ന് വിവിയൻ പറയുന്നു. ‘എല്ലാവരും പറയുന്നതിന്റെ പുറകിലുള്ള വികാരം എനിക്ക് മനസ്സിലാവും. ഞാനും ഈ ചതിയുടെ ഭാഗമാണ്. ഇതല്ലെങ്കിൽ വേറെ വിഡിയോ.. ഇത് തെളിയിക്കാൻ എന്നെ കൊണ്ട് സാധിച്ചു എന്നതിലും. എല്ലാരേയും ഒരു കാര്യത്തിൽ ഒരുമിപ്പിക്കാൻ സാധിച്ചതിലും ദൈവത്തിന് നന്ദി. വ്യാജ ന്യൂസിനെതിരെയുള്ള സമരം. നിങ്ങളോരുത്തരും അതിന്റെ ഭാഗമാണ്. കാലം തെളിയിക്കും.’–വിവിയൻ പറഞ്ഞു.