തിരുവനന്തപുരം: നടനും എം പിയുമായ സുരേഷ് ഗോപിയുടെ സഹോദരൻ സുനിൽ ഗോപിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭൂമി തട്ടിപ്പ് കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോയമ്പത്തൂരിൽ വെച്ചാണ് സുനിൽ ഗോപിയെ അറസ്റ്റ് ചെയ്തത്. തട്ടിപ്പിലൂടെ സ്ഥലം വിൽപന നടത്തി 97 ലക്ഷം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്.
ആധാരം റദ്ദാക്കിയത് മറച്ചുവെച്ച് കോയമ്പത്തൂര്‍ സ്വദേശിക്ക് സുനിൽ സ്ഥലം വില്‍ക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് ആണ് സുനിലിനെ അറസ്റ്റ് ചെയ്തത്. കോയമ്പത്തൂര്‍ നവക്കരയില്‍ 4.52 ഏക്കര്‍ ഭൂമി വാങ്ങിയിരുന്നു. ഇതിന്റെ ആധാരം പിന്നീട് കോടതി റദ്ദാക്കുകയും ചെയ്തു. ഇത് മറച്ചുവച്ചാണ് സുനില്‍ സ്ഥലം വിറ്റത്.
കോയമ്പത്തൂര്‍ സ്വദേശിയായ ഗിരിധരന് എന്നയാള്‍ക്ക് ആണ് സുനിൽ സ്ഥലം വിറ്റത്. എന്നാൽ താൻ വഞ്ചിക്കപ്പെട്ട കാര്യം രജിസ്ട്രേഷൻ സമയത്താണ് ഗിരിധരൻ അറിയുന്നത്. ഇതിനെ തുടർന്ന് ഇയാൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. കോടതിയിൽ സുനിലിനെ ഹാജരാക്കി. ഇയാളെ പിന്നീട് റിമാൻഡ് ചെയ്തു.