യുവനടൻ ശ്രീനാഥ് ഭാസിക്ക് എതിരെ സിനിമ സംഘടനകൾ നടപടി എടുത്തേക്കും. വെള്ളിയാഴ്ച ചേർന്ന സിനിമ സംഘടനകളുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. സിനിമയുടെ ഷൂട്ടിംഗിനായി ശ്രീനാഥ് ഭാസി സമയത്തിന് എത്താത്തതിനെ തുടർന്നാണ് താരത്തിനെതിരെ പരാതി ഉയർന്നത്. അഭിനയിക്കുന്ന സിനിമകളുടെ ലൊക്കേഷനിലേക്ക് ഷൂട്ടിംഗിനായി ശ്രീനാഥ് ഭാസി സമയത്തിന് എത്താത്തതിനാൽ വലിയ നഷ്ടത്തിലേക്കാണ് അത് പ്രൊഡ്യൂസർമാരെ കൊണ്ടു ചെന്നെത്തിക്കുന്നതായി പരാതി ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് ശ്രീനാഥ് ഭാസിക്കെതിരെ നടപടി എടുക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ സിനിമ സംഘടനകളെ പ്രേരിപ്പിച്ചത്.
അതേസമയം, താരസംഘടനയായ അമ്മയിൽ ശ്രീനാഥ് ഭാസിക്ക് അംഗത്വമില്ല. അതിനാൽ, അമ്മക്ക് ശ്രീനാഥിനെതിരെ നടപടി എടുക്കാൻ സാധിക്കില്ല. അതിനാൽ ഇക്കാര്യത്തിൽ ഫിലിം ചേംബർ ആയിരിക്കും നേരിട്ട് തീരുമാനമെടുക്കുക. സമയത്ത് ലൊക്കേഷനിൽ എത്തിയില്ലെങ്കിൽ ശ്രീനാഥ് വിശദീകരണം നൽകേണ്ടി വരും. ഇനി വരുന്ന സിനിമകളിൽ ഫിലിം ചേംബറിനെ അറിയിച്ചിട്ട് മാത്രമേ ശ്രാനാഥിനെ കാസ്റ്റ് ചെയ്യാൻ കഴിയുകയുള്ളൂ എന്നും ഇന്നത്തെ യോഗത്തിൽ തീരുമാനമായി.
ഷൂട്ടിംഗിന് സമയത്ത് എത്താത്ത വിധത്തിൽ പല നടൻമാർ പ്രവർത്തിക്കുണ്ട്. എന്നാലും ശ്രീനാഥ് ഭാസിക്ക് എതിരെയാണ് കൂടുതൽ പരാതികളും ഉയർന്നിരിക്കുന്നത്. ഇതാണ് അച്ചടക്ക നടപടിയിലേക്ക് കാര്യങ്ങൾ എത്തിച്ചത്. കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ താരങ്ങളുടെ പ്രതിഫലവും ചർച്ചയായി. താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ച് ചർച്ച ചെയ്യാൻ മോഹൻലാൽ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന യോഗം അടുത്തമാസം ചേരാനും തീരുമാനമായിട്ടുണ്ട്.