സിനിമയില്‍ അമ്പതു വര്‍ഷം പൂര്‍ത്തിയാക്കിയ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി സെപ്തംബര്‍ 7ന് തന്റെ എഴുപതാം ജന്മദിനം ആഘോഷിക്കുകയാണ്. ഈ അവസരത്തിൽ മമ്മൂക്കയുടെ ചിത്രം മൊബൈൽ ഫോണുകൾ കൊണ്ട് തീർത്തിരിക്കുകയാണ് പ്രശസ്ത കലാകാരനായ ഡാവിഞ്ചി സുരേഷ്. കൊടുങ്ങല്ലൂര്‍ എം ടെല്‍ മൊബൈല്‍സിന്റെ ഉടമസ്ഥനായ അനസിന്റെ മൂന്നു ഷോപ്പുകളില്‍ നിന്നെടുത്ത അറുനൂറു മൊബൈല്‍ ഫോണുകളും ആറായിരം മൊബൈല്‍ അക്സസറീസും ഉപയോഗിച്ചാണ് ഡാവിഞ്ചി സുരേഷ് ഇരുപതടി വലുപ്പമുള്ള മമ്മൂട്ടി ചിത്രം തയ്യാറാക്കിയത്.
കൊടുങ്ങല്ലൂര്‍ ദര്‍ബാര്‍ കണ്വെൻഷൻ സെന്റര്‍ ബാബുക്കായുടെ സഹകരണത്തോടെ ഹാളിനുള്ളിലാണ് മൊബൈല്‍ഫോണ്‍ ചിത്രമൊരുങ്ങിയത്. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വസ്തുവായ മൊബൈല്‍ ഫോണ്‍ ചിത്രമാക്കി മാറ്റാന്‍ പത്തു മണിക്കൂര്‍ സമയമെടുത്തു. നിറങ്ങളുടെ ലഭ്യത കുറവായിരുന്നെങ്കിലും പൌച്ചുകളും സ്ക്രീൻ ഗാഡ് ഡാറ്റാ കേബിളും ഇയര്‍ഫോണും ചാര്‍ജറും ഉള്‍പ്പെടുന്ന മൊബൈല്‍ അനുബന്ധ സാമഗ്രികളും ചിത്രത്തിന് സഹായകമായി.
ക്യാമറാമാന് സിംബാദും ഫെബിയും റിയാസും എം ടെല്‍ മൊബൈല്‍സിലെ സ്റ്റാഫുകളായ അംഷിത്, ഫൈസല്‍ , സാദിക്ക് , റമീസ്, തൊയിബ് എന്നിവരും സഹായത്തിനുണ്ടായിരുന്നു മമ്മൂട്ടി ആരാധകനായ എം ടെല്‍ അനസിന്റെ ആഗ്രഹപ്രകാരം ജന്മദിന സമ്മാനമായാണ് ഈ ചിത്രം ഒരുക്കിയത്. ചിത്രകലയിലെ നൂറു മീഡിയങ്ങള്‍ ലക്ഷ്യമാക്കി ഡാവിഞ്ചി സുരേഷ് ചിത്രങ്ങൾ ചെയ്യുന്നതിന്റെ എഴുപത്തിയഞ്ചാമത്തെ മീഡിയമാണ് മൊബൈല്‍ ഫോൺ.