മോഹൻലാൽ എന്ന സൂപ്പർ താരത്തെയും തമ്പി കണ്ണന്താനം എന്ന മികച്ച സംവിധായകനെയും സൃഷ്ടിച്ച ആ ചിത്രത്തിന് ഇന്ന് പ്രായം 33 തികഞ്ഞിരിക്കുകായാണ്. ചരിത്രം തിരുത്തിയ മുന്നേറ്റങ്ങൾക്ക് ആഴം കൂട്ടിയ മോഹൻലാൽ എന്ന നടന്റെ ജീവിതത്തിലെ ഏറ്റവും വലിയ ചിത്രമായിരുന്നു രാജാവിന്റെ മകൻ. ചിത്രം തിയേറ്ററുകളിലെത്തിയിട്ട് ഇന്ന് മൂന്ന് പതിറ്റാണ്ട് പിന്നിട്ടെങ്കിലും ഇപ്പോഴും പ്രേക്ഷക മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഒന്നാണ് ആ ചിത്രം. രാജാവിന്റെ മകൻ ആയി ആദ്യം നിശ്ചയിച്ചിരുന്നത് മമ്മൂട്ടിയെ ആണെന്നും എന്നാൽ അദ്ദേഹത്തിന് ഡേറ്റ് ഇല്ലാതിരുന്നതിനാൽ കഥാപാത്രം മോഹൻലാലിലേക്കെത്തുകയായിരുന്നു എന്നും സിനിമയുടെ തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു.
ഒരു പരാജയപ്പെട്ട സംവിധായകൻ എന്ന തമ്പിയുടെ പേര് മാറ്റിയെടുക്കണം എന്ന വാശിയായിരുന്നു ഈ ചിത്രത്തിന്റെ അടിത്തറ എന്നും അദ്ദേഹം തുറന്നു പറഞ്ഞു. അന്നാദ്യമായാണ് ഡെന്നിസ് ലാലിനെ കാണുവാൻ എത്തിയത്. അദ്ദേഹം പത്മരാജന്റെ ഒരു സിനിമയുടെ സെറ്റിൽ ആയിരുന്നു. കഥ പറയുവാൻ എപ്പോൾ വരണം എന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ടെന്നിസിനെ അത്ഭുതപ്പെടുത്തി. കഥ കേൾക്കണ്ട നിങ്ങളെ വിശ്വാസമാണ് ഞാൻ റെഡിയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആ ഉറപ്പ് നിരവധി പ്രതിസന്ധികൾ ഉണ്ടെങ്കിലും മുൻപോട്ടു പോകുവാൻ തമ്പിയെ സഹായിച്ചു.