കൊല്ലം പള്ളിമൺ ഇളവൂരിൽ വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെ ദുരൂഹസാഹചര്യത്തിൽ കാണാതായ ആറു വയസ്സുകാരി ദേവനന്ദയ്ക്കായുള്ള കേരളത്തിന്റെ പ്രാർഥനകളും കാത്തിരിപ്പും വിഫലം. വീടിനോടു ചേർന്ന് ഒഴുകുന്ന ഇത്തിക്കരയാറ്റിൽ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. ആറ്റിലെ കാടുനിറഞ്ഞ ഭാഗത്ത് വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ കുട്ടിയെ കണ്ടെത്തിയത് അതിരാവിലെ തിരച്ചിലിന് ഇറങ്ങിയ കോസ്റ്റൽ പൊലീസിലെ ആഴക്കടൽ മുങ്ങൽ വിദഗ്ധരാണ്. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികൾ ആരംഭിക്കുകയും അധികം വൈകാതെ പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകുകയും ചെയ്യും.
കണ്ണനല്ലൂർ നെടുമൺകാവ് ഇളവൂർ തടത്തിൽമുക്ക് ധനീഷ് ഭവനത്തിൽ പ്രദീപ് കുമാർ – ധന്യ ദമ്പതികളുടെ മകളാണ് പൊന്നു എന്നു വിളിക്കുന്ന ദേവനന്ദ. വാക്കനാട് സരസ്വതീ വിദ്യാനികേതനിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയായിരുന്നു കുട്ടി. കുട്ടിയെ കാണാതായ സംഭവം സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വൻ വാർത്താ പ്രാധാന്യം നേടുകയും കുട്ടിയെ തട്ടിക്കൊണ്ടു പോകാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാന വ്യാപകമായി തിരച്ചിലും നടത്തി. വൈകിട്ട് ഡോഗ് സ്ക്വാഡും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തുകയും രാത്രിവരെ നീണ്ട തിരച്ചിലിനു ശേഷം ഇന്ന് രാവിലെ സമീപത്തെ ആറ്റിൽ തിരച്ചിൽ പുനഃരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.