ദുല്‍ഖര്‍ സല്മാന് നിര്‍മിച്ച പ്യാലി എന്ന ചിത്രം ജൂലൈ എട്ടിന് തീയറ്ററുകളില്‍ എത്തുകയാണ്. സഹോദരബന്ധത്തെ അത്രത്തോളം ആഴത്തില്‍ അവതരിപ്പിച്ച ചിത്രം സംസ്ഥാന ചലച്ചിത്ര പുരസ്കാര നിറവോടെയാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് ഭദ്രന്. സ്കൂളുകളില്‍ ഇന്നും തുരുമ്പെടുത്തു കലഹരണപ്പെട്ട പാനിപ്പത്ത് യുദ്ധം പഠിപ്പിച്ച് സമയം കളയാതെ അധ്യാപകര്‍ ഇത്തരത്തില്‍ ഉള്ള സിനിമകള്‍ പുതുതലമുറയെ കാണിക്കാന്‍ മുന്‍കൈ എടുക്കണമെന്ന് ഭദ്രന് ഫേസ്ബുക്കില്‍ കുറിച്ചു.
തീയറ്ററുകളെ സ്വാധീനിക്കാന്‍ കഴിവില്ലാത്ത കമ്പനികള്‍ ‘പ്യാലി’യെ നശിപ്പിച്ച് കളയുമെന്നത് ഉറപ്പാണെന്ന് ഭദ്രന് പറയുന്നു. സിനിമയ്ക്കുള്ളിലെ സ്പിരിറ്റ് അത്ര ഗംഭീരമാണ്. കുടുംബത്തോടൊപ്പം മക്കളെ കാണിച്ചുകൊടുക്കേണ്ട ചിത്രമാണ് പ്യാലി. സ്റ്റേറ്റ് അവാര്‍ഡ് കമ്മിറ്റിയില്‍ ജൂറി ആയിരിക്കെ തന്നെ ഏറ്റവും അധികം സ്പര്‍ശിച്ച അപൂര്‍വം സിനിമകളില്‍ ഒന്നായിരുന്നു ‘പ്യാലി’. അതിന്റെ കെട്ടുറപ്പുള്ള തിരക്കഥയും ഒരു പൂമ്പാറ്റയ്ക്ക് പുറകെ ഓടുന്ന ഒരു കുട്ടിയുടെ കാലടികള്‍ പോലെ, ഫ്രെയിമുകളുടെ കഥയ്ക്ക് പിറകെ ഉള്ള സഞ്ചാരം അത്യുജ്ജ്വലമായിരുന്നു. ഭ്രൂണത്തിലെ ശിശുവിനെ തിരിച്ചറിഞ്ഞ അമ്മ, ചലനത്തിലും ശ്വാസത്തിലും ജീവരസത്തില്‍ കഴിയുന്ന കുഞ്ഞിനെ സൂക്ഷ്മതയോടെ പരിലാളിച്ച വിദഗ്ധതയോടെ പ്യാലിയെ ഒരു കവിത പോലെ റിന്നും ബബിതയും വളര്‍ത്തിയെടുത്തു എന്ന് പറയാതിരിക്കാന്‍ വയ്യെന്നും ഭദ്രന് കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
യാദൃശ്ചികമായി ‘പ്യാലി’ സിനിമയുടെ trailer കണ്ടപ്പോള്‍ I become excited – ആ ചലച്ചിത്രം തീയറ്ററുകളില്‍ വരുന്നു എന്നതും ദുല്‍ഖര്‍ സല്‍മാന്റെ Wayfarer films അതിന്റെ co-production ഏറ്റെടുത്തുകൊണ്ട് റിലീസ് ചെയ്യുന്നു എന്നതും ഒരു വാര്‍ത്തയാണ്. തീയറ്ററുകളെ സ്വാധീനിക്കാന്‍ കഴിവില്ലാത്ത കമ്പനികള്‍ ആ ചിത്രത്തെ നശിപ്പിച്ച് കളയും എന്നുള്ളത് ഉറപ്പ്. അത്ര ഒരു ഗംഭീര content ആയിരുന്നു ആ സിനിമയ്ക്കുള്ളിലെ സ്പിരിറ്റ്. നിങ്ങളോരോരുത്തരും കുടുംബത്തോടൊപ്പം നമ്മുടെ മക്കളെ കാണിച്ചു കൊടുക്കേണ്ട ഒരു ചലച്ചിത്രം തന്നെ ആണ് ഇത്. ഞാന്‍ കഴിഞ്ഞതിന് മുമ്പിലത്തെ സ്റ്റേറ്റ് അവാര്‍ഡ് കമ്മിറ്റിയില്‍ ജൂറി ആയിരിക്കെ എന്നെ ഏറ്റവും അധികം സ്പര്‍ശിച്ച അപൂര്‍വം സിനിമകളില്‍ ഒന്നായിരുന്നു ‘പ്യാലി ‘. അതിന്റെ കെട്ടുറപ്പുള്ള തിരക്കഥയും ഒരു പൂമ്പാറ്റയ്ക്ക് പുറകെ ഓടുന്ന ഒരു കുട്ടിയുടെ കാലടികള്‍ പോലെ, ഫ്രെയിമുകളുടെ കഥയ്ക്ക് പിറകെ ഉള്ള സഞ്ചാരം അത്യുജ്ജ്വലമായിരുന്നു. ഭ്രൂണത്തിലെ ശിശുവിനെ തിരിച്ചറിഞ്ഞ അമ്മ, ചലനത്തിലും ശ്വാസത്തിലും ജീവരസത്തില്‍ കഴിയുന്ന കുഞ്ഞിനെ സൂക്ഷ്മതയോടെ പരിലാളിച്ച വിദഗ്ധതയോടെ പ്യാലിയെ ഒരു കവിത പോലെ റിന് and ബബിത വളര്‍ത്തിയെടുത്തു എന്ന് പറയാതിരിക്കാന്‍ വയ്യ
സ്കൂളുകളില്‍ ഇന്നും തുരുമ്പെടുത്തു കലഹരണപ്പെട്ട പാനിപ്പത്ത് യുദ്ധം പഠിപ്പിച്ച് സമയം കളയാതെ അധ്യാപകര്‍ ഇത്തരത്തില്‍ ഉള്ള സിനിമകള്‍ ഈ തലമുറയെ കാണിക്കാന്‍ മുന്‍കൈ എടുക്കണം.