മണിച്ചിത്രത്താഴ് എന്ന ചിത്രം 25 വർഷങ്ങൾക്കിപ്പുറവും ചർച്ച ചെയ്യപ്പെടുന്നുണ്ട് എങ്കിൽ അതിന്റെ പ്രധാന കാരണം ആ ചിത്രത്തിന്റെ പൂർണത തന്നെയാണ്. തെക്കിനിയും, ഗംഗയും നകുലനും സണ്ണിയും മാടമ്പിള്ളിയുമെല്ലാം ഇന്നും മലയാളി മറന്നിട്ടില്ല. കാരണം കൃത്യമായ ചേരുവകൾ കൃത്യമായ അളവിൽ തന്നെ ചേർത്ത് ഒരുക്കിയെടുത്ത ചിത്രമാണ് മണിച്ചിത്രത്താഴ്.
“കൃത്യമായ ഹോംവർക്ക് ഉണ്ടായിരുന്നു. പെട്ടെന്നൊരു ദിവസം പൊട്ടിമുളച്ച സിനിമയല്ല. മൂന്നര വർഷത്തോളം തിരക്കഥക്കു വേണ്ടി മാത്രം ചെലവഴിച്ചു. വളരെ കൃത്യതയുള്ള തിരക്കഥ. ആ ആത്മവിശ്വാസം ഷൂട്ടിങ്ങ് സമയത്തും ഉണ്ടായിരുന്നു. പക്ഷേ 25 വർഷങ്ങൾക്കിപ്പുറവും ചിത്രം ഇത്രയധികം ചർച്ചയാകുമെന്ന് വിചാരിച്ചിരുന്നില്ല. ‘ഡോ. സണ്ണിയെ മോഹൻലാൽ തന്നെ അവതരിപ്പിക്കുമെന്ന കാര്യത്തിൽ ആദ്യമേ തീരുമാനമായതാണ്. മറിച്ചുള്ള വാർത്തകൾ തെറ്റാണ്.” സംവിധായകൻ ഫാസിൽ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. സണ്ണിയായി മമ്മൂട്ടിയെയാണ് ആദ്യം പരിഗണിച്ചിരുന്നതെന്ന വാർത്തകൾ തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി.