മലയാള സിനിമ കണ്ട എണ്ണം പറഞ്ഞ മികച്ച കുറ്റാന്വേഷണ ചിത്രങ്ങളിൽ മുൻ നിലയിലാണ് സേതുരാമയ്യർ സിബിഐ സീരീസ്. ചിത്രത്തിന്റെ അഞ്ചാം ഭാഗത്തിനുള്ള ഒരുക്കങ്ങൾ അണിയറയിൽ തുടങ്ങി കഴിഞ്ഞു. മമ്മൂക്ക, സംവിധായകൻ കെ മധു, തിരക്കഥാകൃത്ത് എസ് എൻ സ്വാമി, സംഗീത സംവിധായകൻ ശ്യാം തുടങ്ങിയവർ അഞ്ചാം തവണയും ഒന്നിക്കുന്ന ചിത്രം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ‘ബാസ്ക്കറ്റ് കില്ലിങ്’ എന്ന കഥാതന്തുവാണ് അവലംബിക്കുന്നത്. തുടർക്കഥയാകുന്ന ദുരൂഹ മരണങ്ങളുടെ ചുരുളഴിക്കുവാനാണ് സേതുരാമയ്യരുടെ വരവ്.
സ്വർഗചിത്ര അപ്പച്ചനാണ് ചിത്രത്തിന്റെ നിർമാണം. പ്രസാദ് കണ്ണൻമീഡിയ കണ്ടന്റ് കൺസൾട്ടന്റായി പ്രവർത്തിക്കുന്നു. കാലത്തിന്റെ മാറ്റവും മനുഷ്യന്റെ ചിന്താഗതികളുടെ മാറ്റങ്ങളും ഉൾക്കൊണ്ടാണ് കഥയൊരുക്കിയതെന്ന് തിരക്കഥാകൃത്ത് എസ് എൻ സ്വാമി വ്യക്തമാക്കി. ബുദ്ധിതന്ത്രങ്ങളുടെ മാമാങ്കമൊരുക്കാൻ നേരമായെന്ന് സംവിധായകൻ കെ.മധുവും ഉറപ്പിക്കുന്നു. അതേ സമയം സിബിഐ സീരീസിൽ വിക്രം എന്ന ഓഫീസറെ അനശ്വരമാക്കിയ ജഗതി ശ്രീകുമാർ ചിത്രത്തിൽ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുകയാണ് സംവിധായകൻ.
‘പ്രേക്ഷകര്‍ ഈ സിനിമയില്‍ ആരെയൊക്കെ പ്രതീക്ഷിക്കുന്നുണ്ടോ അവരെല്ലാം സിനിമയുടെ ഭാഗമായിരിക്കും. ഒരിക്കലും നിരാശരാകില്ല. ജഗതി ശ്രീകുമാര്‍ ഉണ്ടാകുമോ? ഇല്ലയോ എന്നുള്ളത് സിബിഐ സീരിസുകള്‍ പോലെ തന്നെ ഒരു സസ്പെന്‍സായി നില്ക്കട്ടെ. എന്തായാലും പുതിയ തലമുറ ആഗ്രഹിക്കുന്ന ഒരു ടെമ്പോ ഈ ചിത്രത്തില്‍ തീര്‍ച്ചയായും ഉണ്ടാകും. ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന് പറയുന്നത് വെറുതെയല്ല എന്ന് ഈ ചിത്രത്തിലൂടെ മനസിലാകും.’ മനോരമയുമായുള്ള അഭിമുഖത്തില്‍ കെ. മധു പറഞ്ഞു.