മലയാളി സിനിമാപ്രേമികൾ ഇപ്പോൾ കാത്തിരിക്കുന്നത് ഒരു സിനിമയ്ക്ക് മാത്രമാണ്. അത് ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’ എന്ന പ്രിയദർശൻ ചിത്രമാണ്. കഴിഞ്ഞദിവസം പുറത്തുവിട്ട സിനിമയുടെ ടീസറുകൾക്ക് പ്രേക്ഷകർ വൻ സ്വീകരണമായിരുന്നു നൽകിയത്. തന്റെ നായകനെക്കുറിച്ച് സംവിധായകൻ മനസ് തുറന്നു. കുഞ്ഞാലി മരക്കാർ രാജ്യസ്നേഹിയാണെന്നും ജാതിക്കും മതത്തിനും മുകളിലായിരുന്നു മരക്കാറിന് അദ്ദേഹത്തിന്റെ രാജ്യമെന്നും പ്രിയദർശൻ പറഞ്ഞു. ദ ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു പ്രിയദർശൻ ഇങ്ങനെ പറഞ്ഞത്.
‘കുഞ്ഞാലി മരക്കാർ ഒരു രാജ്യസ്നേഹി ആയിരുന്നു. അദ്ദേഹത്തിന് രാജ്യത്തോടുള്ള സ്നേഹം ജാതിക്കും മതത്തിനും മുകളിലായിരുന്നു. ഈ സിനിമയിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന സന്ദേശവും ഇതാണ്. കുഞ്ഞാലി മരക്കാറിന് വർഷങ്ങൾക്ക് മുമ്പ് അത് ചെയ്യാൻ കഴിഞ്ഞെങ്കിൽ നമുക്ക് എന്തുകൊണ്ടാണ് മതത്തിനു ജാതിക്കും മുകളിൽ രാജ്യത്തെ കാണാൻ സാധിക്കാത്തത്. ഞാനൊരു സംവിധായകനാണ്. എന്റെ ജീവിതമാർഗവും അതാണ്. സിനിമയിൽ മതമോ രാഷ്ട്രീയമോ ഇല്ല. അത് അങ്ങനെ ആയിരിക്കണം’ – പ്രിയദർശൻ പറഞ്ഞു.
പ്രിയദർശൻ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമിച്ചിരിക്കുന്നത്. അഞ്ചു ഭാഷകളിൽ ആയി ഒരുക്കിയ ഈ ചിത്രം ഇന്ത്യയിലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ, മൂന്നു ദേശീയ അവാർഡുകളും മൂന്നു സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്. മോഹന്‍ലാലിനൊപ്പം അര്ജുന്, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്ശന്, കീര്‍ത്തി സുരേഷ്, പ്രണവ് മോഹൻലാൽ, സുഹാസിനി, പ്രഭു എന്നിവരും മരക്കാറിലുണ്ട്. മൂണ്‍ ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ റോയ് സി ജെ എന്നിവരാണ് മരക്കാറിന്റെ സഹനിർമാതാക്കൾ. തിരുനാവുക്കരശ് ആണ് ക്യാമറ.