കുറുപ് തിയറ്ററുകളിൽ വിജയത്തിന്റെ തിലകക്കുറി തൊട്ടപ്പോൾ ഹിമാചലിൽ ദുൽഖർ സൽമാൻ. പുതിയ സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടാണ് ദുൽഖർ ഹിമാചലിൽ എത്തിയത്. നീണ്ട ഒരു കുറിപ്പും ഹിമാചലിൽ നിന്നുള്ള ചിത്രങ്ങളും പങ്കുവെച്ചാണ് ദുൽഖർ ഇക്കാര്യങ്ങൾ പങ്കുവെച്ചത്. പർവതങ്ങളോട് വിട പറഞ്ഞാണ് സന്ദേശം ആരംഭിക്കുന്നത്. സന്തോഷകരമായ ദിവസമാണ് ഇന്നെന്നും ഒമ്പത് ദിവസത്തെ കഠിനമായ അതേസമയം തന്നെ സന്തോഷകരമായ ഷൂട്ടിംഗ് ഷെഡ്യൂൾ അവസാനിച്ചെന്ന് ദുൽഖർ കുറിച്ചു.
‘പർവതങ്ങൾക്ക് വിട. ഇന്നൊരു സന്തോഷകരമായ ദിവസമാണ്. ഒമ്പത് ദിവസം നീണ്ടുനിന്ന കഠിനമായ അതേസമയം, സന്തോഷകരമായ ഷൂട്ടിംഗ് ദിവസങ്ങൾ അവസാനിച്ചു. തെർമലുകൾ. ബോൺഫയറുകൾ. ചൂടുചായ. കാർട്ടൂൺ ഇയർ മഫ്സ്. വിസ്താസ്. മോമോസ്. ചൂടുവെള്ളം നിറഞ്ഞ ബക്കറ്റുകൾ. മരവിച്ച പുഞ്ചിരികൾ. കൂട്ടമായുള്ള വിറയ്ക്കൽ. മാഗി. മങ്ങിയ കാഴ്ച. പിങ്ക് കവിളുകൾ. ചുവന്ന മൂക്ക്. ശ്വാസം മുട്ടൽ. മോഴ്സ് കോഡ് പോലുള്ള സംഭാഷണങ്ങൾ. ചിത്രീകരണം. മൈനസ് 7. മൈനസ് 17. ഡ്രൈവുകൾ. ട്വിസ്റ്റുകൾ. മലകയറ്റം. BRO റോഡ് സുരക്ഷ അടയാളങ്ങൾ. അനന്തമായ ഡ്രൈവിംഗ്. ഹിമാചൽ നീ എന്റെ ആഗ്രഹങ്ങളുടെ പട്ടികയിൽ എല്ലാക്കാലവും ഉണ്ടായിരുന്നു. ഒരു സിനിമ എന്നെ ഇവിടെ കൊണ്ടു വരുമെന്ന് എനിക്കറിയാമായിരുന്നു. നിന്നെക്കുറിച്ചുള്ള പാട്ടുകളെക്കാളും സിനിമകളെക്കാളും മുകളിലാണ് നീ. ഇന്ന് ഒരു സന്തോഷകരമായ ദിവസമാണ്. അത് ഞാൻ നേരത്തെ പറഞ്ഞതാണ്’ – ചിത്രങ്ങൾക്കൊപ്പം ദുൽഖർ കുറിച്ചു.
ദുൽഖർ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ചിത്രമായ കുറുപ് തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. അതേസമയം, കുറുപ് ചിത്രത്തിനോടും തിയറ്ററിൽ റിലീസ് ചെയ്യാനുള്ള തീരുമാനത്തിനോടും നന്ദിയുണ്ടെന്ന് മരക്കാർ – അറബിക്കടലിന്റെ സിംഹം സിനിമയുടെ സംവിധായകൻ പ്രിയദർശൻ പറഞ്ഞു. തിയറ്ററുകളിലേക്ക് കുറുപ് കാണാൻ ആളുകളെത്തിയെന്നും ആളുകൾ ഇപ്പോഴും തിയറ്ററുകളിലേക്ക് എത്തുമെന്ന് കാണിച്ചു തന്നതിന് നന്ദിയുണ്ടെന്നും പ്രിയദർശൻ പറഞ്ഞിരുന്നു.