2017 ഒക്ടോബർ അഞ്ചിന് പുറത്തിറങ്ങിയ ബിജോയ് നമ്പ്യാർ ചിത്രം സോളോക്ക് ശേഷം 566 ദിവസങ്ങൾക്ക് ഇപ്പുറം ദുൽഖർ സൽമാൻ നായകനായ ഒരു മലയാള ചലച്ചിത്രം തീയറ്ററുകളിൽ എത്തുകയാണ്. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ ചിത്രങ്ങൾക്ക് ശേഷം വിഷ്ണു ഉണ്ണികൃഷ്ണൻ – ബിബിൻ ജോർജ് കൂട്ടുകെട്ട് തിരക്കഥ ഒരുക്കുന്ന ഒരു യമണ്ടൻ പ്രേമകഥയിലൂടെയാണ് ദുൽഖർ വീണ്ടും മലയാളത്തിൽ സജീവമാകാൻ ഒരുങ്ങുന്നത്. നവാഗതനായ ബി സി നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ലല്ലു എന്ന നാട്ടന്പുറത്തുകാരനെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. സംയുക്ത മേനോന്, നിഖില വിമല്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. മലയാള സിനിമയിൽ നിന്ന് മാറിനിന്നതിനെ കുറിച്ചും ഉമ്മച്ചിയുടെ പ്രതികരണത്തെ കുറിച്ചുമെല്ലാം മനസ്സ് തുറക്കുകയാണ് ദുൽഖർ.
മലയാളത്തില്‍ എന്റെ ഒരു സിനിമ ഇറങ്ങിയിട്ട് കുറേ കാലമായി. ഇപ്പോള്‍ ഞാന്‍ വീട്ടില്‍ വെറുതെ ഇരിക്കുന്നത് കാണുമ്പോള്‍ ഉമ്മച്ചിക്ക് ടെന്‍ഷനാണ്. ഇങ്ങിനെ വെറുതെ ഇരുന്നാല്‍ മതിയോ? ഇന്നു കഥ ഒന്നും കേള്‍ക്കുന്നില്ലേ എന്നൊക്കെ ഉമ്മച്ചി ചോദിക്കും. ഞാന്‍ ആണെങ്കില്‍ നാളെ ഒരു കഥ കേള്‍ക്കുന്നുണ്ട് എന്നൊക്കെ പറയും. പിന്നെ ഇടയ്ക്ക് ഉമ്മ വരുമ്പോള്‍ ഫോണൊക്കെ വിളിച്ച് തിരക്ക് അഭിനയിക്കും.
സലിം കുമാര്‍, വിഷ്ണു ഉണ്ണികൃഷ്ണന്, സൗബിന് ഷാഹിര്‍, ധര്മ്മജന് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം ആന്റോ ജോസഫ്, സി ആര് സലിം എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. നാദിര്‍ഷ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നതു പി സുകുമാര്‍ ആണ്. ചിത്രം ഈ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും.