പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ തന്റെ ബിഗ് ബജറ്റ് ചിത്രം കുറുപ്പുമായി തിയറ്ററുകൾ ഇളക്കി മറിക്കാൻ എത്തുന്നു. കോവിഡ് കാരണം വന്ന ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും തുറക്കുമ്പോൾ തിയറ്ററുകൾക്ക് പുത്തനുണർവ് നൽകുന്ന ചിത്രമായിരിക്കും കുറുപ്പ്. ദുൽഖറിന്റെ ബിഗ് ബജറ്റ് ചിത്രം കുറുപ്പ് തിയറ്ററുകളെ ഉത്സവ പറമ്പാക്കുമെന്ന കാര്യത്തിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. നേരത്തെ ‘കുറുപ്പ്’ ഒ ടി ടി റിലീസ് ആയിരിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, ഒക്ടോബർ 25ന് തിയറ്ററുകളിൽ തുറക്കുന്ന സാഹചര്യത്തിൽ തിയറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്നാണ് ഒടുവിലത്തെ സൂചനകൾ.
ശ്രീനാഥ് രാജേന്ദ്രൻ ആണ് കുറുപ്പ് സംവിധാനം ചെയ്തിരിക്കുന്നത്. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം. കുറുപ്പ് പ്രേക്ഷകരിലേക്ക് എത്തുന്നത് മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലാണ്. 35 കോടി രൂപ മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രം ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രമാണ്. ചിത്രം നിർമിക്കുന്നത് ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടയിൻമെന്റ്സും ചേർന്നാണ്. ആറു മാസത്തോളം നീണ്ട കുറുപ്പിന്റെ ചിത്രീകരണം കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മംഗളൂർ, മൈസൂർ എന്നിവിടങ്ങളിലായാണ് നടന്നത്.
ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ സൽമാൻ അഭിനയരംഗത്തേക്ക് എത്തിയത്. കുറുപ്പിന്റെ കഥ ഒരുക്കിയിരിക്കുന്നത് ജിതിൻ കെ ജോസ് ആണ്. തിരക്കഥയും സംഭാഷണവും ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. ഛായാഗ്രഹണം – നിമിഷ് രവി, സംഗീതസംവിധാനം – സുഷിൻ ശ്യം, ക്രിയേറ്റിവ് ഡയറക്ടർ – വിനി വിശ്വ ലാൽ, പ്രൊഡക്ഷൻ ഡിസൈനർ – വിനീഷ് ബംഗ്ലാൻ, എഡിറ്റിംഗ് വിവേക് ഹർഷൻ. ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക.