മമ്മൂക്കയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കിയ ഷൈലോക്കിന് മികച്ച മാസ്സ് എന്റർടൈനർ എന്ന റിപ്പോർട്ടുകൾ നേടി തീയറ്ററുകളിൽ സൂപ്പർ ഹിറ്റായ ചിത്രമാണ്. മമ്മൂക്കയുടെ മാസ്സ് പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റായി നിൽക്കുന്നത്. രാജാധിരാജ, മാസ്റ്റർപീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ഷൈലോക്ക്. മമ്മൂട്ടിയെ നായകനാക്കി നിതിൻ രഞ്ജി പണിക്കർ ഒരുക്കിയ കസബയും അതുപോലെ ഷാജി പാടൂർ ഒരുക്കിയ അബ്രഹാമിന്റെ സന്തതികളും നിർമ്മിച്ച ജോബി ജോർജ് ആണ് ശൈലോക്കും നിർമ്മിച്ചത്. ചിത്രം കഴിഞ്ഞ ദിവസം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുകയുണ്ടായി. തിയറ്ററിൽ ഓടികൊണ്ടിരിക്കുന്ന ചിത്രം ഇതിനോടകം പ്രൈമിൽ എത്തിയതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
ഒരു ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:
#shylock now on #Amazon prime video
കേരളത്തിലെ സിനിമ തിയറ്ററുകൾ കല്ല്യാണ മണ്ഡപങ്ങൾ ആക്കി മാറ്റിയിരുന്ന കാലം അതി വിദൂരമല്ല. അവിടേയ്ക്കാണ് ഇപ്പോഴുള്ള പോക്ക്. സിനിമ റിലീസ് ആകും വൈകാതെ ആമസോണിൽ വരും. ആമസോണിന് ഇതിൽ എന്താണ് ലാഭം എന്ന് മനസിലാകുന്നില്ല. ആമസോണിൽ വന്ന പടം പിറ്റേ ദിവസം തന്നെ ടെലിഗ്രാമിലോ ടോറന്റിലോ വരും. ഭൂരിഭാഗം പേരും അവയിൽ ആണ് സിനിമകൾ കാണുന്നത്.
നല്ല തീയറ്ററുകൾക്ക് അതൊരു അടി തന്നെയാണ്. എക്സ്പീരിയൻസ് മാത്രം നൽകുക എന്ന ഉദ്ദേശത്തോടെ തിയറ്ററുകൾ നവീകരിച്ചു അവതരിപ്പിക്കുന്നവർ ഉറപ്പായും വെട്ടിലാവും. അതുകൊണ്ട് തന്നെ ഭാവിയിൽ പുതിയ സാങ്കേതിക വിദ്യകൾ അവതരിപ്പിക്കപ്പെടുന്നതിൽ നിന്ന് തിയറ്റർ ഉടമകൾ പിൻവലിയും.
അതിലൂടെ ആസ്വാദനത്തിന്റെ അനന്ത സാധ്യതകൾ ആണ് നമുക്ക് കൈമോശം വരുക. അത് അനുവദിച്ചു കൂടാ. നല്ല എക്സ്പീരിയൻസ് നമുക്ക് ലഭിക്കുക തന്നെ വേണം. അത് നമ്മുടെ അവകാശം കൂടിയാണ്. അതിനു ആമസോൺ റിലീസ് വൈകിപ്പിക്കണം. അതിനു സിനിമാ അണിയറക്കാർ, പ്രവർത്തകർ ഒക്കെ തന്നെ വിചാരിക്കണം.