മലയാളസിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ കഴിഞ്ഞയിടെ നടന്ന ജനറൽ ബോഡിയിൽ വിജയ് ബാബു പങ്കെടുത്തത് വിവാദമായിരുന്നു. യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നിയമപരമായ നടപടി നേരിട്ടു കൊണ്ടിരിക്കുന്ന വിജയ് ബാബു യോഗത്തിൽ പങ്കെടുത്തതിൽ മോഹൻലാൽ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. കൂടാതെ, വിജയ് ബാബു അമ്മ യോഗത്തിന് എത്തുന്ന വീഡിയോ ‘മാസ് എൻട്രി’ എന്ന പേരിൽ അമ്മയുടെ യുട്യൂബ് ചാനലിൽ പങ്കുവെച്ചിരുന്നു. ഈ സംഭവത്തിൽ വീഡിയോ പങ്കുവെച്ചവരെ മോഹൻലാൽ ശകാരിക്കുകയും ചെയ്തു. ഇതിനു പിന്നാലെ അവധിയിൽ പ്രവേശിച്ചിരിക്കുകയാണ് ഇടവേള ബാബു. വീഡിയോയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് അമ്മയിൽ നിന്നും സംഘടനയുടെ ജനറൽ സെക്രട്ടറിയായ ഇടവേള ബാബു അവധിയിൽ പ്രവേശിക്കുന്നത്.
വീഡിയോ പങ്കുവെക്കപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് ഇടവേള ബാബു അവധിയിൽ പ്രവേശിക്കുന്നത്. എന്നാൽ, അത്തരമൊരു തീരുമാനത്തിന്റെ ആവശ്യമില്ലെന്ന് പ്രസിഡന്റ് മോഹൻലാലും എക്സിക്യുട്ടിവ് അംഗങ്ങളും അറിയിച്ചെന്നാണ് റിപ്പോർട്ടുകൾ. വിജയ് ബാബു അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കുമെന്ന് പറഞ്ഞപ്പോൾ മാറി നിൽക്കാൻ പറയാമായിരുന്നു എന്ന് മോഹൻലാൽ പറഞ്ഞതായി റിപ്പോർട്ട് ഉണ്ട്. അതേസമയം, അമ്മ സംഘടനയുടെ യുട്യൂബ് ചാനലിന്റെ നിയന്ത്രണ ചുമതല ബാബുരാജ് അടങ്ങുന്ന വർക്കിങ്ങ് കമ്മിറ്റിക്ക് മോഹൻലാൽ കൈമാറിയിട്ടുണ്ട്.
നടനും നിർമാതാവുമായ വിജയ് ബാബുവിനെ യോഗത്തില്‍ എത്തിച്ചത് വിമര്‍ശനത്തിന് ഇടയാക്കി എന്ന് കഴിഞ്ഞദിവസം നടന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ വിലയിരുത്തിയിരുന്നു. ഗണേഷ് കുമാര്‍ എം എല്‍ എ നല്കിയ കത്തിന് മോഹന്‍ലാല്‍ രേഖാമൂലം മറുപടി നല്‍കുമെന്ന് എക്സിക്യൂട്ടീവ് അംഗമായ ബാബുരാജ് അറിയിച്ചു. കഴിഞ്ഞദിവസം നടന്ന യോഗത്തിന്റെ തീരുമാനങ്ങള്‍ വര്ത്താകുറിപ്പായി ഇറക്കുമെന്നും ബാബുരാജ് പറഞ്ഞു. ഷമ്മി തിലകന് എതിരെയുള്ള നടപടികളില്‍ അന്തിമ തീരുമാനം അടുത്ത എക്സിക്യൂട്ടീവ് യോഗത്തിലേക്ക് മാറ്റാന്‍ തീരുമാനമായി.