സിനിമയുടെ ഭാഗമാകണമെങ്കിൽ മകൾ ചില അഡ്ജസ്റ്മെന്റിനെല്ലാം തയ്യാറാകണം എന്ന് തന്റെ അമ്മയോട് പലരും പറഞ്ഞിട്ടുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന വെളിപ്പെടുത്തലുമായി നടി കനി കുസൃതി. കൊച്ചി മുസിരിസ് ബിനാലെയിൽ WCCയുടെ ആഭിമുഖ്യത്തിൽ നടത്തിയ ചർച്ചക്കിടയിലാണ് കനി മനസ്സ് തുറന്ന് സംസാരിച്ചത്.
ഒരു അഭിനേത്രിയാവാൻ തന്നെയായിരുന്നു ആദ്യമേ ആഗ്രഹം. പക്ഷേ സിനിമകൾ ചെയ്തു തുടങ്ങിയപ്പോൾ ഒരു കാര്യം എനിക്ക് മനസ്സിലായി. ഈ ഇൻഡസ്ട്രിയുടെ ഭാഗമാകണമെങ്കിൽ ഞാൻ ഞാനല്ലാതെയാകണം. പല നിയന്ത്രണങ്ങളും എന്റെ മേൽ ചുമത്തിയിരുന്നു. ഒരു അഭിനേത്രി എന്ന നിലയിൽ ഒരു അഭിനേതാവിനും ഒരു നിയന്ത്രണം ആരും നിശ്ചയിക്കരുതെന്നാണ് എന്റെ വിശ്വാസം. അതിജീവനം കഠിനമാണ്. എനിക്ക് വേണ്ടി സംസാരിക്കുവാൻ ആരും ഉണ്ടായിരുന്നില്ല. എന്റെ മാതാപിതാക്കൾ പോലും എനിക്ക് പിന്തുണയുമായി നില കൊണ്ടെങ്കിലും ഇതെല്ലാം തന്നെ എന്നോട് തനിയെ നേരിടാനാണ് അവരും പറഞ്ഞത്.
സിനിമയുടെ ഭാഗമാകണമെങ്കിൽ മകൾ ചില അഡ്ജസ്റ്മെന്റിനെല്ലാം തയ്യാറാകണം എന്ന് എന്റെ അമ്മയോട് പലരും പറഞ്ഞിട്ടുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇൻഡസ്ട്രിയിൽ നിന്നും നിരവധി മോശമായ അനുഭവങ്ങളെ എനിക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. അതു കൊണ്ട് തന്നെ ഞാൻ ഇനി സിനിമ ചെയ്യില്ലെന്ന് തീരുമാനിച്ചു.
തിരികെ നാടക രംഗത്തേക്കാണ് കനി കുസൃതി പോയത്. പക്ഷേ ജീവിക്കാനുള്ള വരുമാനം അവിടെ നിന്നും ലഭിക്കാതെ വന്നതോടെ വീണ്ടും സിനിമയിലേക്ക് തന്നെ തിരിച്ചെത്തി.
അവിടെ എനിക്ക് ജീവിക്കുവാനുള്ള വരുമാനം കണ്ടെത്തുന്നത് ബുദ്ധിമുട്ടായിരുന്നു. അതിനാൽ തന്നെ സിനിമയിലേക്ക് തിരിച്ച് വന്നു. അഡ്ജസ്റ്മെന്റുകൾ ഇല്ലാതെ റോളുകൾ ലഭിക്കുവാൻ വേണ്ടി ഞാൻ നന്നായി തന്നെ ബുദ്ധിമുട്ടി.
WCC നിലവിൽ വന്നതോടെ അത് ഒരു ആത്മവിശ്വാസം തന്നെന്നും നടി പറഞ്ഞു.
“ഇത് നല്ലൊരു മുന്നേറ്റമാണ്. ഞാൻ സുരക്ഷിതയായി എന്നൊരു വിശ്വാസം. ഇപ്പോൾ ഇത് ‘ഞാൻ’ അല്ല… ‘ഞങ്ങൾ’ ആണ്.