മലയാള സിനിമ പ്രേക്ഷകരും മോഹൻലാൽ ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫർ. മാർച്ച് 28ന് തിയറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ ടീസർ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ ഇപ്പോൾ ഓരോ ദിവസവും പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. ചിത്രത്തെ കുറിച്ച് ഓരോ ദിവസവും ഓരോ പുതിയ വാർത്തകളാണ് വന്നുകൊണ്ടിരിക്കുണത്.
ചിത്രത്തിലെ മോഹൻലാലിന്റെ ഇൻട്രോ സീൻ എപ്രകാരം ആണ് എന്ന് വെളിപ്പെടുത്തുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇതിൽ ഏറ്റവും അവസാനത്തേത്.
ഫേസ്ബുക്ക് പോസ്റ്റ് ഇത്തരത്തിലായിരുന്നു. ‘കോരിച്ചൊരിയുന്ന മഴയായിരുന്നു. ഇടത്തെ കൈയില്‍ നിന്ന് രക്തം വാര്‍ന്നൊലിക്കുന്നു.
സൈലന്റ് മോഡില്‍ സ്റ്റീഫന്റെ കൈകളില്‍ നിന്നും രക്തത്തുള്ളികള്‍ ഇറ്റുവീഴുന്ന ശബ്ദം മാത്രം. (ബിജിഎം/ ബാക്ക്ഷോട്ട്). അതുകഴിഞ്ഞ് 666 അംബാസിഡറില്‍ കയറി ദൈവത്തിനരികിലേക്കയച്ച ആ മനുഷ്യനെ സ്റ്റീഫന്‍ ഒന്ന് തിരിഞ്ഞുനോക്കുന്നുണ്ട്. (ലോംഗ് ഷോട്ട്). എജ്ജാതി ഐറ്റം’ ഈ പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ട് എടുത്തുവച്ചോളൂ എന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച പോസ്റ്റില്‍ പറയുന്നത് വ്യാജമാണെന്നാണ് തിരക്കഥാകൃത്ത് മുരളി ഗോപിയും നായകനെ അവതരിപ്പിക്കുന്ന മോഹന്‍ലാലും വ്യക്തമാക്കുന്നത്. ഒരിക്കലും ശമിക്കാത്ത കള്ള പ്രചാരണങ്ങളാണ് നടക്കുന്നതെന്ന് ഇരുവരും ഫേസ്ബുക്കില്‍ കുറിച്ചു.
ചിത്രത്തിന്റെ സംവിധായകനായ പൃഥിരാജും തിരക്കഥാകൃത്തായ മുരളി ഗോപിയുമെല്ലാം #StopLuciferRumours എന്ന ഹാഷ് ടാഗോടെ വ്യാജ പ്രചരണത്തിനെതിരെ രംഗത്തുണ്ട്. വലിയ മുതല്‍ മുടക്കില്‍ ഒരുക്കിയ ലൂസിഫര്‍ ആറുമാസത്തോളം നീണ്ട ചിത്രീകരണത്തിനു ശേഷമാണ് തിയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങുന്നത്. പൃഥിരാജിന്റെ കന്നി സംവിധാനസംരംഭം എന്ന രീതിയില്‍ മാത്രമല്ല, വലിയ താരനിരയുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമാകുകയാണ് ചിത്രം.