ഇന്ന് മലയാളഗാനശാഖയിൽ പകരം വെക്കാനില്ലാത്ത ഒരു പേരാണ് എം ജി ശ്രീകുമാറിന്റേത്. മലയാളികൾ എന്നെന്നും ഏറ്റുപാടുന്ന പല ഗാനങ്ങൾക്കും പിന്നിൽ അദ്ദേഹത്തിന്റെ ശബ്ദമുണ്ട്. എന്നാൽ തന്റെ ആദ്യഗാനത്തിന് ലഭിച്ച ദുരനുഭവത്തെ പാട്ടി വിവരിക്കുകയാണ് അദ്ദേഹം. ഞാന്‍ ഏകനാണ് എന്ന ചിത്രത്തിനുവേണ്ടി സത്യന് അന്തിക്കാട് രചിച്ച പ്രണയവസന്തം തളിരണിയാനായി എന്ന ഗാനമാണ് താന്‍ ആദ്യമായിട്ട് ആലപിച്ചതെന്നും എന്നാല്‍ അത് സിനിമയില്‍ വന്നപ്പോള്‍ യേശുദാസിന്റേതായി മാറിയെന്നും റേഡിയോ മാംഗോയുമായുള്ള അഭിമുഖത്തില്‍ എം ജി ശ്രീകുമാര്‍ പറഞ്ഞു. മധു നിര്‍മ്മിച്ച് പി ചന്ദ്രകുമാര്‍ സംവിധാനം നിര്‍വ്വഹിച്ച ഈ ഗാനത്തിന് സംഗീതം പകര്‍ന്നിരുന്നത് തന്റെ സഹോദരനായ എം ജി രാധാകൃഷ്ണനായിരുന്നെന്നും ഗാനം യേശുദാസിനെക്കൊണ്ട് മാറ്റിപാടിച്ച വിവരം അദ്ദേഹം പോലും അറിഞ്ഞിരുന്നില്ലന്നും മദ്രാസിലെത്തിയപ്പോഴാണ് ഗാനത്തില്‍ ഈ തിരിമറി സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമാപ്പാട്ടുകള്‍ അച്ചടിച്ചുവരുന്ന പുസ്തകങ്ങള്‍ക്ക് അക്കാലത്ത് വലിയ ഡിമാന്‍ഡായിരുന്നു. ആ പുസ്തകങ്ങളില്‍ യേശുദാസ് , ജയചന്ദ്രന്, ജാനകി എന്നിവര്‍ക്കൊപ്പം തന്റെ പേരും വരുമെന്ന് കാത്തിരുന്ന തനിക്ക് ഈ സംഭവം വലിയ നിരാശയാണ് നല്‍കിയതെന്നും പാട്ടുപുസ്തകത്തിലും യേശുദാസിന്റെ പേരാണ് കണ്ടതെന്നും ശ്രീകുമാര്‍ പറഞ്ഞു.