എറണാകുളം മഹാരാജാസ് കോളജിൽ കുത്തേറ്റു മരിച്ച കൊട്ടാക്കമ്പൂർ സ്വദേശി അഭിമന്യുവിന്റെ കഥ പറയുന്ന ‘നാൻ പെറ്റ മകൻ’ എന്ന ചിത്രം വളരെ നല്ലതാണെന്നും എല്ലാവരും കുടുംബസമേതം പോയി കാണണം എന്നും അറിയിച്ചുകൊണ്ട് മന്ത്രി എംഎം മണി ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. പോസ്റ്റിന് പിന്നാലെ അഭിമന്യുവിന്റെ ബന്ധുക്കൾ അന്വേഷണത്തിലെ അതൃപ്തി ചൂണ്ടിക്കാണിച്ചു. അഭിമന്യു കൊല്ലപ്പെട്ടിട്ട് ഒരു വർഷം ആകുന്ന ഈ വേളയിലും പ്രതികളെ കണ്ടെത്തിയിട്ടില്ല. സിനിമയുടെ കാര്യം അവിടെ നിൽക്കട്ടെ എന്നും അഭിമന്യുവിന് ഇതുവരെ നീതി ലഭിച്ചിട്ടില്ല എന്നും ആയിരുന്നു പിതാവ് മനോഹരന് പറയുവാനുള്ളത്. പ്രതികളെ കണ്ടെത്തി ശിക്ഷിച്ചില്ലെങ്കിൽ കോടതിക്ക് മുമ്പിൽ ജീവനൊടുക്കുമെന്ന് അദ്ദേഹം പറയുന്നു.
എം.എം. മണിയുടെ കുറിപ്പിന്റെ പൂർണരൂപം
എറണാകുളം മഹാരാജാസ് കോളജിൽ രക്തസാക്ഷിത്വം വരിച്ച അഭിമന്യുവിന്റെ കഥ പറയുന്ന നാൻ പെറ്റ മകൻ എന്ന സിനിമ ഇപ്പോൾ തിയറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണല്ലോ. ഈ സിനിമ ഞാൻ കണ്ടിരുന്നു. അഭിമന്യുവിനേയും അവന്റെ നാടിനേയും കോളജിനെയുമൊക്കെ നന്നായി ചിത്രീകരിച്ചിട്ടുണ്ട് ഈ സിനിമയിൽ. എത്രത്തോളം നന്മ നിറഞ്ഞവനും ഏവരുടേയും പ്രിയങ്കരനുമായിരുന്നു അഭിമന്യുവെന്ന് ചിത്രം നമ്മെ ഓർമ്മിക്കുന്നു. അവൻ സ്വപ്നം കണ്ടതുപോലെ തന്നെ വർഗ്ഗീയതയെ ഇല്ലാതാക്കാനും മനുഷ്യ സ്നേഹത്തെ ഉയർത്തിപ്പിടിക്കാനും ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ഹൃദയസ്പർശിയാണ് ഈ സിനിമ. എല്ലാവർക്കും ഉറപ്പായും ഇഷ്ടപ്പെടുന്ന നല്ല ഒരു കുടുംബചിത്രം കൂടിയാണ് ‘നാൻ പെറ്റ മകൻ. എല്ലാവരും കുംടുംബത്തോടൊപ്പം ഈ സിനിമ തിയറ്ററിൽ പോയി കണ്ട് വിജയിപ്പിക്കണം.