66 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്നലെ പ്രഖ്യാപിക്കുകയുണ്ടായി. പ്രഖ്യാപന വേളയിൽ ഏറ്റവും കൂടുതൽ വാർത്താപ്രാധാന്യം നേടിയത് മമ്മൂട്ടിക്ക് ദേശീയ അവാർഡ് ഇല്ല എന്ന വാർത്തയായിരുന്നു. മമ്മൂട്ടിയെ സംഘടിതമായാണ് തഴഞ്ഞത് എന്ന് ആരോപിച്ച് മമ്മൂട്ടി ആരാധകർ ജൂറി ചെയർമാൻ രാഹുൽ രവൈലിന്റെ ഫേസ്ബുക്ക് പേജിൽ പൊങ്കാലയും ആയി എത്തിയിരുന്നു.
ഇതേ തുടർന്ന് അദ്ദേഹം മമ്മൂട്ടിയ്ക്ക് മെയിൽ അയക്കുകയുണ്ടായി. മമ്മൂട്ടി ചിത്രം പേരൻമ്പിന് താരത്തിന് മികച്ചനടനുള്ള അവാർഡ് കിട്ടാത്തതിൽ പ്രതിഷേധിച്ച് മമ്മൂട്ടി ആരാധകർ തനിക്കെതിരെ തെറിവിളികൾ മുഴക്കുന്നു എന്നാരോപിച്ചാണ് ജൂറി ചെയർമാൻ മമ്മൂട്ടിയ്ക്ക് മെയിൽ അയച്ചത്. പേരൻമ്പ് റീജിയണൽ ജൂറി തന്നെ തള്ളിയതാണ് എന്നും അതിനാലാണ് സെൻട്രൽ ജൂറി അത് പരിഗണിക്കാത്തത് എന്നും ജൂറി ചെയർമാൻ വ്യക്തമാക്കുന്നു. അതോടൊപ്പം ജൂറിയുടെ തീരുമാനത്തെ ചോദ്യം ചെയ്യുവാൻ ആർക്കും അർഹതയില്ല എന്നും അദ്ദേഹം പറയുന്നു. ജൂറി ചെയർമാന്റെ മെയിൽ കിട്ടിയ ഉടനെ മമ്മൂട്ടി മാപ്പുപറഞ്ഞു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. താൻ ഈ വിവരങ്ങൾ ഒന്നും അറിഞ്ഞിരുന്നില്ല എന്നും ആരാധകരുടെ മോശം പെരുമാറ്റത്തിന് താൻ മാപ്പു പറയുന്നു എന്നും മമ്മൂട്ടി പറഞ്ഞിരിക്കുന്നു. ജൂറി ചെയർമാൻ രാഹുലിന്റെ ഫേസ്ബുക്ക് പേജിൽ അദ്ദേഹം തന്നെ പോസ്റ്റ് ചെയ്തതാണ് ഈ വാർത്തകൾ.