ചരിത്രമായി മാറുകയാണ് നടനവിസ്മയം മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രം. കേരളത്തിൽ 626 സ്ക്രീനുകളിൽ ഉൾപ്പെടെ ലോകം മുഴുവൻ 4100 സ്ക്രീനുകളിലാണ് മരക്കാർ റിലീസ് ആയത്. വൻ വരവേൽപ്പാണ് ചിത്രത്തിന് ലഭിച്ചത്. മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ചിത്രം റിലീസ് ആയത്.
പ്രേക്ഷകരുടെയും സിനിമ ലോകത്തിന്റെയും നീണ്ട കാലത്തെ കാത്തിരിപ്പിനു ശേഷമാണ് മരക്കാർ തിയറ്ററുകളിലേക്ക് എത്തിയത്. ഡിസംബർ രണ്ടിന് പുലർച്ചെ തന്നെ തിയറ്ററുകൾ ആവേശത്തിലേക്ക് എത്തി. റിലീസിന് മുമ്പു തന്നെ ചിത്രം റിസർവേഷനിലൂടെ മാത്രം 100 കോടി നേടിയിരുന്നു. യു എ ഇയിലും ഓസ്ട്രേലിയയിലും എല്ലാം പുതിയ റെക്കോർഡുകൾ കുറിച്ച ചിത്രം കേരളത്തിൽ ഏറ്റവുമധികം പ്രദർശനങ്ങൾ ആദ്യദിവസം നടത്തിയ ചിത്രം എന്ന റെക്കോർഡും കുതിച്ചിരുന്നു. ചിത്രത്തെക്കുറിച്ച് സഹനിർമ്മാതാവും മൂൺഷോട്ട് എന്റർടൈൻമെൻറ്സിന്റെ ഉടമയുമായ സന്തോഷ് ടി കുരുവിള കുറിച്ച വാക്കുകൾ ശ്രദ്ധേയമാകുകയാണ്.
“സാമൂതിരിയുടെ സദസ്സില്‍ അനന്ദന് പറയുന്നൊരു വാചകമുണ്ട്. ”കുഞ്ഞാലി ജീവിക്കുന്നത് ഈ നാട്ടിലെ സാധാരണക്കാരന്റെ മനസ്സിലാണ്. അവിടെ കയറി അയാളെ ഒന്ന് തൊടാന്‍ ദൈവത്തെ പോലും അവര്‍ അനുവദിക്കില്ല”💯 ആ പറഞ്ഞതിന്റെ ആര്‍ത്ഥം ഇനിയാണ് പലര്‍ക്കും മനസ്സിലാവാന്‍ പോകുന്നത്!!” എന്നാണ് അദ്ദേഹം കുറിച്ചത്. മരക്കാർ സിനിമയുടെ ഒരു സഹ നിർമ്മാതാവായ് ആന്റണി പെരുമ്പാവൂരിനൊപ്പം ചേരുവാൻ കഴിഞ്ഞത് ഈ നാടിനോടുള്ള കടമയായ് കരുതുന്നെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിട്ടുണ്ട്. അധിനിവേശത്തോടുള്ള ചെറുത്തുനിൽപ്പിന്റെ ‘അടയാള പുരുഷനെ’ അവതരിപ്പിക്കുന്നതിലൂടെ ഈ സിനിമ ഈ നാടിന്റെ ചരിത്രത്തിലേക്കായുള്ള സംഭാവന കൂടിയാണ് എന്ന് പറയുന്നതിൽ അഭിമാനമുണ്ടെന്നും അന്ന് അദ്ദേഹം പറഞ്ഞു.