ചാനലിലെ പ്രൈം ടൈം അവതാരകന് വേണു ബാലകൃഷ്ണനെ പുറത്താക്കി മാതൃഭൂമി ന്യൂസ്. അശ്ലീല സന്ദേശം സഹപ്രവര്‍ത്തകയായ മാധ്യമപ്രവര്‍ത്തകയ്ക്ക് അയച്ചതിനെ തുടർന്നാണ് നടപടി. ചാനലിലെ വനിതാ സെൽ വഴി ആയിരുന്നു യുവ മാധ്യമപ്രവർത്തക വേണുവിനെതിരെ പരാതി നൽകിയത്. തുടർന്ന്, കഴിഞ്ഞ ദിവസം വേണു ബാലകൃഷ്ണനെ അന്വേഷണ വിധേയമായി മാതൃഭൂമി മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തിരുന്നു.
നേരത്തെയും വേണു ബാലകൃഷ്ണനെതിരെ മാതൃഭൂമിയിലെ ചില വനിതാ ജീവനക്കാർ പരാതി നല്‍കിയിരുന്നു. മേക്കപ്പ് വുമണും പരാതി നൽകിയവരിൽ ഉൾപ്പെടുന്നു. അന്നൊക്കെ സഹോദരൻ ഉണ്ണി ബാലകൃഷ്ണൻ രക്ഷയ്ക്കെത്തിയിരുന്നു. പരാതിക്കാർ പരാതിയിൽ ഉറച്ചു നിൽക്കുകയും ചെയ്തിരുന്നില്ല. എന്നാൽ, ഉണ്ണി ബാലകൃഷ്ണൻ കഴിഞ്ഞയിടെ മാതൃഭൂമിയിൽ നിന്ന് രാജി വെച്ചിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ സഹോദരൻ രക്ഷപ്പെടുത്താൻ എത്തിയതുമില്ല. അന്വേഷണവിധേയമായുള്ള സസ്പെന്ഷന് പിന്നാലെ വേണുവിനെ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു.
മാതൃഭൂമി ന്യൂസ് ചാനലിലെ ഡെപ്യൂട്ടി എഡിറ്ററാണ് വേണു ബാലകൃഷ്ണന്. ഏഷ്യാനെറ്റ് ന്യൂസിലെ പ്രൈം ടൈം അവതാരകനെന്ന നിലയിലാണ് വേണു ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് റിപ്പോര്‍ട്ടര്‍ ചാനലില്‍ മാനേജിംഗ് എഡിറ്ററായിരുന്നു. മാതൃഭൂമി ന്യൂസ് ചാനൽ തുടങ്ങിയപ്പോൾ മുതൽ പ്രൈം ടൈം അവതാരകനായിരുന്നു.