ഇന്നത്തെ ചാനല്‍ വിപ്ലവം വരുന്നതിനു മുമ്പ് മലയാളികളുടെ വലിയ നൊസ്റ്റാള്‍ജിയകളില്‍ ഒന്നായിരുന്നു ദൂരദര്ശന്. ഞായറാഴ്ചകളിലെ സിനിമകളും ചിത്രഗീതവും ശക്തിമാനുമൊക്കെ അന്നത്തെ ജീവിതത്തിന്റെ ഭാഗമായിരുന്നു. അതില്‍ ഒഴിച്ചുകൂട്ടാന്‍ കഴിയാത്തതായിരുന്നു വാര്‍ത്തകള്‍. അത് ഒരു തലമുറ കേട്ടിരുന്നു. അതിലെ ഓരോ അവതാരകരും അവരുടെ പ്രിയപ്പെട്ടവരായി മാറി. രാജേശ്വരി മോഹന്‍, ഹേമലത, അളകനന്ദ, കൃഷ്ണകുമാര്‍, ബാലകൃഷ്ണന്, ഡോ.സന്തോഷ്, ആല്‍ബര്‍ട്ട് അലക്സ് തുടങ്ങി നിരവധി വായനക്കാര്‍ മലയാളി മനസ്സുകളില്‍ ഇടംപിടിച്ചവരാണ്. അതില്‍ മുന്‍പന്തിയിലായിരുന്നു മായാ ശ്രീകുമാര്‍.
മായ ടെലിവിഷന്‍ രംഗത്ത് വന്നിട്ട് മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ പിന്നിട്ടു. ദൂരദര്‍ശനില്‍ തുടങ്ങി പിന്നീട് ഏഷ്യാനെറ്റ്, അമൃത തുടങ്ങിയ ചാനലുകളിലും പിന്നീട് വര്‍ക് ചെയ്തു. ഇപ്പോഴിതാ അന്നത്തെ അനുഭവങ്ങള്‍ പങ്കു വെയ്ക്കുകയാണ് മായാ ശ്രീകുമാര്‍ പങ്കുവെയ്ക്കുകയാണ് ഒരു യൂട്യൂബ് ചാനലിലൂടെ. ഒരിക്കല്‍ പോലും താനൊരു ന്യൂസ് റീഡര്‍ ആകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് മായ ശ്രീകുമാര്‍ പറഞ്ഞ് തുടങ്ങുന്നത്. എന്റെ കരിയര്‍ ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിയഞ്ചിലാണ് തുടങ്ങുന്നത്. ദൂരദര്ശന് കേന്ദ്രം തിരുവനന്തപുരത്ത് വരുന്നത് അന്നാണ്. ഒന്നിനെ കുറിച്ചും ഐഡിയ ഇല്ല. പത്രത്തില്‍ കണ്ടപ്പോള്‍ അപേക്ഷിച്ചു. ആദ്യം തന്നെ ഓഡിഷന് ടെസ്റ്റിന് വിളിച്ചു. പിന്നെ ക്യാമറ ഓഡിഷന് ടെസ്റ്റും ഉണ്ടായിരുന്നു. പിന്നെ വരുന്നത് ന്യൂസ് റീഡര്‍ ആയി എടുത്തു എന്ന അറിയിപ്പായിരുന്നു. മലയാളം എഴുതാനും വായിക്കാനും പറയാനും അറിയാമെങ്കിലും ഉച്ഛാരണശുദ്ധി വളരെ ആവശ്യമായിരുന്നു അന്ന്. ഇപ്പോഴും അത് അത്യാവശ്യം തന്നെയാണ്. അന്നത്തെ ന്യൂസ് എഡിറ്റര്‍ പറഞ്ഞ് തന്നത് നിങ്ങള്‍ പത്രം ധാരാളം വായിക്കണം എന്നായിരുന്നു. ഉറക്കെ വായിക്കണം. മാത്രമല്ല കണ്ണാടിയുടെ മുന്നില്‍ നിന്ന് അത് ഉറക്കെ വായിച്ചു പഠിക്കുകയും വേണം. എന്നിട്ട് അത് റെക്കോര്‍ഡ് ചെയ്ത് കേള്‍ക്കണം. അങ്ങനെയാണ് അതിനെ കുറിച്ചുള്ള ഒരു ധാരണ എനിക്ക് കിട്ടിയത്’ മായ പറയുന്നു.
മാസം അഞ്ച് തവണയാണ് അന്ന് വാര്‍ത്താ വായന ഉണ്ടായിരുന്നത്. എഴുപത്തഞ്ച് രൂപയാണ് ആദ്യത്തെ റീഡിംഗിന് തനിക്ക് കിട്ടിയതെന്നും മായ പറയുന്നു. ടെലിവിഷന്‍ എന്താണെന്നറിയാത്ത കാലത്താണ് ഞാന്‍ ഈ ജോലിക്ക് വന്നത്. എന്റെ വീട്ടില്‍ പോലും ടെലിവിഷന്‍ ഇല്ല. ന്യൂസ് റീഡിംഗ് എന്താണെന്ന് മറ്റൊരാള്‍ വായിച്ച് കണ്ടുള്ള അനുഭവം പോലും എനിക്കില്ല. ദൂരദര്‍ശനില്‍ ചെന്നതിന് ശേഷമാണ് അവിടെയുള്ളവരുടെ നിര്‍ദ്ദേശപ്രകാരം കാര്യങ്ങള്‍ ചെയ്തത്. പേപ്പറില്‍ നോക്കിയായിരുന്നു വാര്‍ത്ത വായിച്ചിരുന്നത്. വാര്‍ത്തവായിച്ചപ്പോള്‍ തെറ്റിപ്പോയ വാക്ക് ഇമ്പോസിഷന്‍ എഴുതേണ്ടി വന്ന അനുഭവവും ഉണ്ടായിട്ടുണ്ടെന്ന് മായാ ശ്രീകുമാര്‍ പറയുന്നു. വര്‍ണ്ണപകിട്ട് എന്ന മോഹന്‍ലാല്‍ ചിത്രത്തിലും വാര്‍ത്താ റിപ്പോര്‍ട്ടറായി മായാ ശ്രീകുമാര്‍ എത്തിയിരുന്നു.