ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് എന്ന ജനപ്രിയ പരിപാടിയുടെ അവതാരക എന്ന നിലയിലാണ് മീര അനിൽ പ്രേക്ഷകരുടെ പ്രിയങ്കരിയായി തീർന്നിരിക്കുന്നത്. ഈ തിരുവനന്തപുരത്തുകാരി പെങ്കൊച്ച് ഇനി തിരുവല്ലയുടെ മരുമകളാണ്. ജൂൺ അഞ്ചിന് മല്ലപ്പള്ളി സ്വദേശി പുരുഷോത്തമൻ നായരുടെയും ലളിതയുടെയും ഇളയ മകൻ വിഷ്ണു, മീരയുടെ കഴുത്തിൽ താലിചാർത്തി, ജീവിത പങ്കാളിയായി ഒപ്പം കൂട്ടും. ബിസിനസ്സുകാരനാണ് വരൻ വിഷ്ണു. ഒരു ചേട്ടനുണ്ട്, വൈഷ്ണവ്. ഡോ. ഗായത്രിയാണ് ഭാര്യ. മകൻ ആദി.
പ്രണയവിവാഹങ്ങൾ നിറഞ്ഞ ഈ സമയത്ത് ഒരു അറേഞ്ച്ഡ് മാര്യേജിന്റെ കഥ തന്നെയാണ് മീരക്ക് പറയാനുള്ളത്. വിഷ്ണുവിനെ ആദ്യമായി കണ്ട കാര്യവും ലൗ അറ്റ് ഫസ്റ്റ് സൈറ്റുമെല്ലാം പങ്ക് വെച്ചിരിക്കുകയാണ് മീര.
വിഷ്ണുവിന്റെ വീട് തിരുവല്ല, മല്ലപ്പള്ളിയിലാണ്. വെൽ അറേഞ്ച്ഡ് ആണ് വിവാഹം. മാട്രിമോണിയൽ വഴി വന്ന ആലോചനയാണ്. വിഷ്ണു ആദ്യം പെണ്ണ് കണ്ടത് എന്നെയാണ്. എന്നെ ആദ്യം പെണ്ണ് കാണാൻ വന്നത് വിഷ്ണു ആണെന്നതാണ് മറ്റൊരു കൗതുകം. ജാതകം നോക്കിയപ്പോൾ നല്ല പൊരുത്തം. എന്റെ ആകെ ആവശ്യം വിവാഹം ഉറപ്പിക്കും മുമ്പ് ചെറുക്കനോട് സംസാരിക്കണം എന്നതായിരുന്നു. ഞാൻ വളരെ ഓപ്പൺ മൈൻഡഡാണ്. ഒരുപാട് പ്രപ്പോസൽസ് മുമ്പേ വന്നിട്ടുണ്ടെങ്കിലും കുറച്ച് സ്പെഷ്യൽ എന്നു തോന്നുന്ന ഒരാൾ വേണം എന്ന് ആഗ്രഹമുണ്ടായിരുന്നു. കഴിഞ്ഞ ഡിസംബർ 8 ന് ആയിരുന്നു എന്റെ പിറന്നാൾ. അന്ന് തിരുവനന്തപുരത്ത് വച്ച് കാണാൻ തീരുമാനിച്ചു. നേരിൽ കണ്ട്, എങ്ങനെയുണ്ട് എന്ന് അറിയണമല്ലോ. പക്ഷേ, കണ്ട് ആദ്യ നിമിഷം തന്നെ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊന്നുണ്ടെന്ന് ജീവിതത്തിൽ ആദ്യമായി ഞാൻ മനസ്സിലാക്കി. ഇനി ഇതു മതി എന്നു തീരുമാനിച്ചു. ആ ദിവസം ഞാൻ എന്റെ അച്ഛനും അമ്മയ്ക്കും കൊടുത്ത ഗിഫ്റ്റാണ് വിഷ്ണു. അവർ മറ്റെല്ലാം ആലോചിച്ചുറപ്പിച്ച് എന്റെ യെസ് കേൾക്കാൻ കാത്തു നിൽക്കുകയായിരുന്നു.
പ്രപ്പോസൽ വന്നപ്പോൾ വിഷ്ണുവിന് ഒത്തിരി കൺഫ്യൂഷൻസ് ഉണ്ടായിരുന്നു. ഒട്ടും മേക്കപ്പില്ലാത്ത ആളെയായിരുന്നു കക്ഷി നോക്കിക്കൊണ്ടിരുന്നത്. ഞാനാണെങ്കില്‍ ഓവർ മേക്കപ്പിന്റെ കാര്യത്തിൽ ട്രോളുകള്‍ വാങ്ങുന്ന ആളും. നേരിൽ കാണുമ്പോൾ ഞാൻ മേക്കപ്പിലാകുമോ എന്ന് വിഷ്ണുവിന് പേടിയുണ്ടായിരുന്നു. ഞാൻ വളരെ സിംപിള്‍ ആയാണ് ചെന്നത്. കക്ഷി അതിശയിച്ചു പോയി.
എന്നെ ഇഷ്ടമാണ് എന്ന് വിഷ്ണു നേരത്തെ പറഞ്ഞിരുന്നു. നേരിൽ കണ്ട് തീരുമാനിക്ക് എന്ന് ഞാൻ പറഞ്ഞപ്പോൾ, വേണ്ട എനിക്ക് മാനസികമായി ഒരു അടുപ്പം തോന്നുന്നു എന്നു പറഞ്ഞു. കണ്ട് കഴിഞ്ഞ് പിരിയാൻ നേരം ജീവിതയാത്രയിൽ നമ്മൾ മുന്നോട്ടാണോ അതോ ഇവിടെ വച്ച് പിരിയുകയാണോ എന്ന് ചോദിച്ചപ്പോൾ വിഷ്ണു ഒന്നും മിണ്ടാതെ ഒരു മോതിരം എന്റെ വിരലിൽ അണിയിച്ചു. അപ്പോൾ കോവളത്ത് കടലിേലക്ക് മറയാൻ സൂര്യൻ വെമ്പുകയായിരുന്നു.