ഇളയദളപതി വിജയ് നായകനായി എത്തിയ ചിത്രം ബീസ്റ്റ് തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. നെൽസൺ സംവിധാനം ചെയ്ത ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. അതേസമയം, ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ്. വലിയ പ്രതീക്ഷയോടെ പോകാതിരുന്നാൽ ആസ്വദിക്കാൻ കഴിയുന്ന ചിത്രമെന്നാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്ന ആദ്യപ്രതികരണം. ‘വിജയ് സൂപ്പർ, കലക്കി’, ‘പൊളി, പൊളി സൂപ്പർ’, എന്ന് പടം കണ്ടിറങ്ങിയവരിൽ കുറേപേർ പറഞ്ഞപ്പോൾ ആവറേജ് എന്ന മറുപടി നൽകിയവരുമുണ്ട്. അതേസമയം, വിജയ് ഫാൻസിനെ തൃപ്തിപ്പെടുത്തുന്ന ഘടകങ്ങൾക്ക് ചിത്രത്തിൽ കുറവുണ്ടെന്ന് ഒരു പ്രേക്ഷകൻ പറഞ്ഞു. കുടുംബങ്ങൾക്ക് ഇഷ്ടപ്പെടുന്ന രീതിയിലാണ് ചിത്രം. വിജയ് ഫാൻസിനു വേണ്ടിയുള്ള സ്ഥിരം ചേരുവകൾ ചിത്രത്തിൽ ഇല്ലെന്നും അതുകൊണ്ടായിരിക്കാം ഫാൻസിന് ഇഷ്ടപ്പെടാത്തതെന്നും ഒരു പ്രേക്ഷകൻ പറഞ്ഞു. ഏതായാലും ചിത്രം റിലീസ് ആയ ആദ്യദിവസം തന്നെ ബീസ്റ്റിന് സമ്മിശ്രപ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.
രാവിലെ തന്നെ തിയറ്ററുകളിൽ വിജയ് ആരാധകർ തിങ്ങി നിറഞ്ഞു. വൻ ഇനിഷ്യൽ ആണ് ചിത്രത്തിന്റെ വിതരണക്കാരും തിയറ്റർ ഉടമകളും നടത്തിയിരിക്കുന്നത്. തിരുവനന്തപുരത്ത് ആദ്യദിനം തന്നെ 208 പ്രദർശനങ്ങളാണ് ഉള്ളത്. ചിത്രത്തിന്റെ ട്രയിലറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ശിവ കാര്‍ത്തികേയന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ഡോക്ടറിനു ശേഷം സംവിധായകന് നെല്‍സണ്‍ ദിലീപ്കുമാര് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബീസ്റ്റ്. ചിത്രത്തിൽ വീരരാഘവൻ എന്ന സ്പൈ ഏജന്റിനെയാണ് വിജയ് അവതരിപ്പിക്കുന്നത്. നഗരത്തിൽ ഷോപ്പിംഗ് മോൾ പിടിച്ചെടുത്ത് സന്ദർശകരെ ബന്ദികളാക്കുന്ന തീവ്രവാദികളിൽ നിന്ന് സന്ദർശകർക്കിടയിൽ ഉൾപ്പെട്ടു പോകുന്ന വിജയ് കഥാപാത്രം രക്ഷകനാവുന്നതാണ് ട്രയിലറിൽ കാണുന്നത്.
പതിമൂന്നാം തിയതി പുലർച്ചെ നാല് മണിയോടെയാണ് ബീസ്റ്റ് തിയറ്ററുകളിൽ പ്രദർശിപ്പിച്ച് തുടങ്ങിയത്. ബീസ്റ്റ് ആരാധകരെ നിരാശപ്പെടുത്തിയെന്നാണ് ആദ്യം പുറത്തുവരുന്ന റിവ്യൂകൾ. വെളുപ്പിന് നടന്ന ആദ്യഷോ കണ്ടിറങ്ങിയ പ്രേക്ഷകരാണ് സിനിമ അത്ര പോരെന്ന അഭിപ്രായം പങ്കു വെക്കുന്നത്. ബീസ്റ്റ് പ്രദർശനത്തിന് ഒരുങ്ങുന്ന ഒരു വിധം തിയറ്ററുകളിലെല്ലാം ബുക്കിങ് ദിവസങ്ങൾക്ക് മുമ്പേ പൂർത്തിയായിരുന്നു. 350ഓളം ഫാൻസ് ഷോകളാണ് കേരളത്തിൽ ഒരുക്കിയിരുന്നത്.