പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ചയുടെ വിശദാംശങ്ങള്‍ വിവരിച്ച് നടന് മോഹന്‍ലാല്‍. ദ് കംപ്ലീറ്റ് ആക്ടര്‍ എന്ന തന്റെ ബ്ലോഗിലൂടെയാണ് മോഹന്‍ലാല്‍ കൂടിക്കാഴ്ച്ചയെക്കുറിച്ചും നരേന്ദ്ര മോദിയെക്കുറിച്ചും വിശദമായി എഴുതിയിരിക്കുന്നത്. തങ്ങളുടെ കൂടിക്കാഴ്ച്ചയില്‍ ഒരു വാക്ക് പോലും രാഷ്ട്രീയം സംസാരിച്ചില്ലെന്നും വിശ്വശാന്തി ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രളയാനന്തര കേരളത്തെക്കുറിച്ചുമൊക്കെയാണ് സംസാരിച്ചതെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ബ്ലോഗില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 3 വ്യക്തിപരമായി എനിക്ക് ഏറെ വിശേഷപ്പെട്ട ഒരു ദിവസമായിരുന്നു.
അന്ന് ഞാന്‍ പ്രധാനമന്ത്രിയെ നേരില്‍ച്ചെന്ന് കണ്ട് സന്ദര്‍ശിച്ചു. ഡല്‍ഹിയില്‍ അദ്ദേഹത്തിന്റെ വീട്ടില്‍വച്ചായിരുന്നു സന്ദര്‍ശനം. രാവിലെ 11ന്. ഏകദേശം അരമണിക്കൂറോളം അദ്ദേഹവുമായി സംസാരിക്കാനുളള അവസരവും ലഭിച്ചു. ആ ദിവസം എന്റെ സിനിമാ പ്രവേശത്തിന്റെ 41ാം വര്‍ഷവുമായിരുന്നു. അന്ന് അഷ്ടമി രോഹിണിയുമായിരുന്നു.
നേരത്തെ അപേക്ഷിച്ചതിനനുസരിച്ചാണ് എനിക്ക് പ്രധാനമന്ത്രിയെ കാണാന്‍ അനുവാദം ലഭിച്ചത്. അത്ഭുതകരമായി അദ്ദേഹം എന്നെ വന്ന് സ്വീകരിച്ചു. ‘മോഹന്‍ലാല്‍ ജീ’ എന്നുവിളിച്ച് എന്നെ കെട്ടിപ്പിടിച്ച് മൂന്നുതവണ എന്റെ തോളില്‍ തട്ടി.
നാല്പത് വര്‍ഷമായി ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നു എന്നു പറഞ്ഞപ്പോള്‍ നിഷ്കളങ്കമായി അദ്ദേഹം വിസ്മയിച്ചു. ‘കര്‍ണഭാരം’ എന്ന സംസ്കൃത നാടകം ചെയ്തിട്ടുണ്ട് എന്നു പറഞ്ഞപ്പോള്‍ അദ്ദേഹം ആദരവോടെ ആ ഭാഷയെ വണങ്ങി. അതേക്കുറിച്ച് സംസാരിച്ചു. ഞാന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ ആണെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം ഏറെ താല്പര്യത്തോടെ അതേക്കുറിച്ച് കേട്ടും.
എന്റെ അച്ഛനായ വിശ്വനാഥന് നായരുടെയും ശാന്തകുമാരിയുടെയും പേരില്‍ ആരംഭിച്ച മനുഷ്യസേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിശ്വശാന്തി ട്രസ്റ്റിനെക്കുറിച്ച് സംസാരിച്ചു. പിന്നീട് നാല് കാര്യങ്ങളാണ് നരേന്ദ്ര മോദിയുമായി ചര്‍ച്ച ചെയ്തത്. കേരളത്തിലെ ആദിവാസികളുടെ ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ വിശ്വശാന്തി ട്രസ്റ്റ നടത്താന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍, ട്രസ്റ്റിന്റെ പേരില്‍ തുടങ്ങാന്‍ താല്പര്യപ്പെടുന്ന ക്യാന്‍സര്‍ കെയര്‍ സെന്ററിനെക്കുറിച്ച്, കേരള പുനര്‍നിര്‍മ്മാണം ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ പദ്ധതിയിടുന്ന ഗ്ലോബല്‍ മലയാളി റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ്, ഭാവി പദ്ധതിയായ യോഗ റീഹാബിലിറ്റേഷന്‍ സെന്റര്‍ എന്നിവയാണ് ചര്‍ച്ച ചെയ്തത്.