ഇഷ്ടം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നവ്യാ നായർക്ക് ഒരു നടിയെന്ന നിലയിൽ വലിയ അംഗീകാരങ്ങൾ ലഭിച്ചത് രഞ്ജിത്ത് രചിച്ച് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ്. ആ ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രം നവ്യാ നായർക്ക് നേടിക്കൊടുത്ത പ്രശസ്തി വളരെ വലുതാണ്. വിവാഹത്തിന് ശേഷം നവ്യാനായർ ഭർത്താവിനും ഒരു മകനുമൊപ്പം മുമ്പയിൽ സെറ്റിൽഡാണ്. കൊറോണ കാലത്തെ വിശേഷങ്ങളും മകനെ പുതിയ കാര്യങ്ങൾ പഠിപ്പിക്കുന്നതും എല്ലാം വീഡിയോയിലൂടെ നവ്യനായർ പുറത്തുവിട്ടിരുന്നു. ഇപ്പോൾ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തുകയാണ് താരം. തന്റെ സ്കൂൾ ഓർമ്മകളെ പറ്റി വനിതാ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം തുറന്നു പറഞ്ഞിരുന്നു.
താരത്തിന്റെ വാക്കുകൾ:
ഞാനന്ന് ഒന്നാം ക്ലാസിൽ. സ്കൂളിൽ എല്ലാവരും പരസ്പരം ഫുൾ നെയിം ആണ് വിളിക്കുന്നത്. എടീ, പോടീ, എടോ, ഇത്തരം വിളികൾ ഒന്നുമില്ല. ഒരു ദിവസം എന്തോ പറഞ്ഞപ്പോൾ തൊട്ടടുത്തിരുന്ന കുട്ടിയോട് ‘താനൊന്ന് പോടോ’ എന്ന് വെറുതേ പറഞ്ഞു. അത് ആ കുട്ടി വലിയ പ്രശ്നമാക്കി. ഞാനെന്തോ തെറ്റ് ചെയ്തെന്ന ഭാവം എനിക്കും. അത് ടീച്ചറോട് പറയാതിരിക്കാൻ കൊടുക്കേണ്ടി വന്നത് ഒരു വർഷത്തെ എന്റെ ഇന്റർവെൽ സ്നാക്സാണ്. ചെറിയ കുട്ടികൾക്ക് ഇന്റർവെല്ലിന് കഴിക്കാൻ സ്നാക്സ് കൊണ്ടുപോകുന്ന പതിവുണ്ടായിരുന്നു. ആ കൊല്ലം മുഴുവൻ ഞാൻ കൊണ്ടു വരുന്ന സ്നാക്സ് ആ കുട്ടിയുടെ ഭീഷണി ഭയന്ന് അവൾക്ക് കൊടുക്കും. ഞാൻ ഒന്നും കഴിക്കാതെയിരിക്കും. വീട്ടിൽ സ്പെഷൽ സ്നാക്സ് വാങ്ങുമ്പോൾ അമ്മ അതെടുത്ത് മാറ്റി വയ്ക്കും. എന്നിട്ട് എന്നോട് പറയും, നാളെ സ്കൂളിൽ പോകുമ്പോൾ തരാമെന്ന്. എന്റെ പൊന്നമ്മേ കൊണ്ടു പോകുന്നതൊന്നും എനിക്ക് കഴിക്കാൻ പറ്റില്ല’ എന്ന് പറയണമെന്നുണ്ട്. അമ്മയുടെ കയ്യിൽ നിന്ന് കൂടി അടി കിട്ടുമോ എന്നായിരുന്നു എന്റെ പേടി. അതുകൊണ്ട് ആ രഹസ്യം ഞാൻ ആരോടും പറഞ്ഞില്ല. ചുരുക്കി പറഞ്ഞാൽ ഒരു കൊല്ലം എന്റെ സ്നാക്സ് മുഴുവന്‍ അവൾ കഴിച്ചു, പരീക്ഷയൊക്കെ വരുമ്പോള്‍ അവൾക്കറിയാത്തതൊക്കെ ഞാൻ കാണിച്ചു കൊടുക്കണം. രണ്ടാം ക്ലാസായപ്പോൾ ആ കുട്ടി വേറെ ക്ലാസിലായി. അന്നു മുതലാണ് ഞാൻ ശ്വാസം നേരെ വിട്ടത്.