കുറച്ചു നാളുകൾക്കു മുൻപാണ് മലയാളത്തിന്റെ മഹാനടൻ ആയ നെടുമുടി വേണു അന്തരിച്ചത്. അദ്ദേഹം അഭിനയിച്ചു ഇനി റിലീസ് ചെയ്യാനുള്ള അവസാന ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാൽ നായകനായ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം. മരിക്കുന്നതിന് മുൻപ് അദ്ദേഹം ഈ ചിത്രത്തെ കുറിച്ച് പങ്കു വെച്ച വാക്കുകൾ ഇന്ന് മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്തു വിട്ടു. “സ്നേഹം!. വാക്കുകളിലും പ്രവർത്തിയിലും സ്നേഹം എപ്പോഴും വാരിനിറച്ചിരുന്ന വേണുച്ചേട്ടൻ, മരയ്ക്കാർ എന്ന നമ്മുടെ സ്വപ്നസിനിമയെക്കുറിച്ച് പറഞ്ഞതും അതുതന്നെയാണ്. എല്ലാ സ്നേഹത്തേക്കാളും മുകളിൽ നിൽക്കുന്നതും എല്ലാ സ്നേഹത്തേക്കാളും വാഴ്ത്തപ്പെടേണ്ടതും, ദേശസ്നേഹമാണെന്ന് സത്യം. ഒരു വലിയ കൂട്ടായ്മയുടെ കഠിനപ്രയത്നത്തിന്റെയും അർപ്പണബോധത്തിന്റെയും ഫലമായി ഉടലെടുത്ത ഈ സിനിമയിലെ നിറസാന്നിധ്യം ആയിരുന്നു വേണുച്ചേട്ടൻ എന്ന ആ വലിയ കലാകാരൻ. മരയ്ക്കാർ സിനിമയെക്കുറിച്ച്, അന്നും ഇന്നും എന്നും ഞങ്ങളുടെ എല്ലാമെല്ലാമായ വേണുച്ചേട്ടന്റെ വാക്കുകൾ…”, എന്നാണ് മോഹൻലാൽ ആ വീഡിയോ പങ്കു വെച്ച് കൊണ്ട് കുറിച്ചത്.
പ്രേക്ഷകർ എന്നും കാണാൻ ഇഷ്ടപ്പെടുന്ന കഥകളാണ് ദേശ സ്നേഹത്തിന്റെ കഥകളെന്നും, അങ്ങനെ ദേശ സ്നേഹത്തിന്റെയും ദേശ സ്നേഹിയായ ഒരു ധീര യോദ്ധാവിന്റെയും കഥ പറയുന്ന ചിത്രമാണ് മരക്കാർ എന്നും നെടുമുടി പറയുന്നു. ലോകം മുഴുവനുമുള്ള സിനിമാ പ്രേമികൾക്ക് സ്വീകാര്യമാവുന്ന വിധത്തിൽ ഒരുക്കിയ ചിത്രമാണ് ഇതെന്നും നെടുമുടി വേണു പറഞ്ഞു. സാമൂതിരി രാജാവിന്റെ കഥാപാത്രമായാണ് താൻ ഇതിൽ അഭിനയിക്കുന്നത് എന്നും ചരിത്രത്തിന്റെ തന്നെ ഭാഗമായേക്കാവുന്ന ഈ സിനിമയിൽ ഒരു പങ്കാളിയാവാൻ കഴിഞ്ഞത് വളരെ ചാരിതാർഥ്യം നൽകുന്ന കാര്യമാണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. കാണാൻ പോകുന്ന ഒരു പൂരമാണ് മരക്കാർ എന്നും അതിനെ കുറിച്ച് കൂടുതൽ വിവരിക്കുന്നില്ല എന്നും പറഞ്ഞാണ് അദ്ദേഹം തന്റെ വാക്കുകൾ അവസാനിപ്പിക്കുന്നത്.
മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായി ആശീർവാദ് സിനിമാസ് നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രിയദർശൻ ആണ്. മരക്കാരിൽ നെടുമുടി വേണു ഉണ്ടായതു ഏറ്റവും വലിയ അനുഗ്രഹം ആയി കാണുന്നു എന്നും ആ മഹാനടന്റെ അവസാന പ്രകടനങ്ങളിലൊന്നാണ് ഈ ചിത്രത്തിൽ ഉള്ളതെന്നും പ്രിയദർശൻ പറയുന്നു. തങ്ങളോടൊപ്പമിരുന്നു മരക്കാർ കാണാൻ വേണു ചേട്ടൻ കൂടെയില്ല എന്നത് വലിയൊരു നൊമ്പരമാണ് എന്നും പറഞ്ഞു നെടുമുടി വേണുവിന് പ്രണാമം അർപ്പിക്കുകയും കൂടി ചെയ്യുകയാണ് പ്രിയദർശൻ. ഡിസംബർ രണ്ടിന് ആണ് ലോകം മുഴുവൻ രണ്ടായിരം സ്ക്രീനുകളിൽ ആയി അഞ്ചു ഭാഷകളിൽ ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്.