റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ബ്രഹ്മാണ്ഡ നിവിൻ പോളി ചിത്രമാണ് ‘കായംകുളം കൊച്ചുണ്ണി’ .ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബോബി-സഞ്ജയ് ടീമാണ് കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ഇത്തിക്കരപക്കിയായി മോഹന്‍ലാല്‍ എത്തുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട്.
ചിത്രത്തിന്റെ ഷൂട്ടിങ്ങിന് വേണ്ടി മുന്നൂറോളം മുതലകളുള്ള തടാകത്തിൽ നിവിൻ ഇറങ്ങിയെന്ന് കുറച്ചു ദിവസങ്ങൾക്ക് മുമ്പ് റോഷൻ പറഞ്ഞിരുന്നു.എന്നാൽ ഇത് വെറും തള്ളാണ് എന്നും പറഞ്ഞ് കുറച്ചു പേർ രംഗത്തെത്തിയിരുന്നു. ഇവർക്കുള്ള മറുപടിയുമായി രംഗത്തെത്തിയിരിന്നു അണിയറ പ്രവർത്തകർ. കൊച്ചുണ്ണിയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ തടാകത്തിൽ മുതലകളുള്ള വിഡിയോ അണിയറ പ്രവർത്തകർ പങ്കു വെക്കുകയുണ്ടായി.
ആ രംഗങ്ങൾ ഷൂട്ട് ചെയ്തതിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് നിവിൻ പോളി
“വനമധ്യത്തിലെ ഒരു കുളത്തിലാണ് ഷൂട്ടിംഗ്. അതിരാവിലെ പുറപ്പെട്ടു. ലൊക്കേഷനെത്തും വരെ ഞാന്‍ വണ്ടിയില്‍ കിടന്ന് ഉറക്കത്തിലായിരുന്നു. അവിടെ ചെന്നപ്പോള്‍ ഷൂട്ടിംഗ് കാണാനായി കുറേ നാട്ടുകാരും ടൂറിസ്റ്റ് കേന്ദ്രമായതിനാല്‍ സഞ്ചാരികളുമൊക്കെയുണ്ട്. കുളം കണ്ടിട്ട് എന്തോ പന്തികേട് തോന്നിയെങ്കിലും ആരോടും ഒന്നും പറഞ്ഞില്ല. ഞാന്‍ ചാടി നീന്തി കയറി. ഒറ്റ ടേക്കിന് ഓകെ. ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ നാട്ടുകാര്‍ അടക്കം പറയുന്നുണ്ട്.
കാര്യം തിരക്കിയപ്പോഴാണ് ഞെട്ടിയത് നാനൂറോളം മുതലകലുള്ള ആ കുളത്തില്‍ ചാടാനുള്ള എന്റെ ധൈര്യത്തെ അഭിനന്ദിക്കുകയായിരുന്നു അവര്‍. ഒരു മുതല ഉണ്ടെന്നറിഞ്ഞെങ്കില്‍ പോലും ഞാന്‍ വിറച്ചേനെ. പിന്നെ നാട്ടുകാര്‍ ഇവിടുത്തെ മുതലക്കുളത്തിന്റെ കഥ പറഞ്ഞു. മുതലകള്‍ ആരെയും ഉപദ്രവിക്കാതിരിക്കാനും അവയെ പ്രീതിപ്പെടുത്താനുമായി പൂജകള്‍ ചെയ്ത് ഒരു കുടം കുളത്തില്‍ കമിഴ്ത്തിയിട്ടുണ്ടത്രേ.
നട്ടുച്ചയ്ക്ക് ചൂടുകായാനായി മുതലകള്‍ ഒന്നിച്ച് കുളത്തിന് നടുവിലുള്ള പാറയില്‍ കയറുമെന്ന് അവര്‍ പറഞ്ഞു. പറ്റിക്കാന്‍ പറയുകയായിരിക്കും എന്ന് കരുതി. ഉച്ചയടുത്തപ്പോള് ഒരു പടുകൂറ്റന്‍ മുതല പാറയില്‍ അള്ളിപ്പിടിച്ചു കയറുന്നത് കണ്ടതോടെ എന്റെ ഉള്ളു കാളി. കുറച്ച് കഴിഞ്ഞപ്പോള്‍ പാറ നിറയെ പല വലുപ്പത്തിലുള്ള ഉഗ്രന്‍ മുതലകള്‍ രണ്ടാമതൊരു ടേക്ക് വേണ്ടി വരാതിരുന്നതിന് ദൈവത്തിന് നന്ദി പറഞ്ഞു.”
“മടക്കയാത്രയില്‍ മറ്റൊരു കാഴ്ച്ച കൂടി കണ്ടു. കുളത്തിലേക്കുള്ള വഴിയുടെ ഇരുവശത്തും മുതലയുണ്ട് സൂക്ഷിക്കുക എന്ന മുന്നറിയിപ്പ് ബോര്‍ഡുകള്‍. അതോടെ ലൊക്കേഷനിലേക്ക് പോകുമ്പോള്‍ ഉറങ്ങരുത് എന്ന പാഠം പഠിച്ചു. “വനിതയുമായുള്ള അഭിമുഖത്തില്‍ നിവിന്‍ പറഞ്ഞു.
ചിത്രത്തിൽ സണ്ണി വെയ്ന്‍, ബാബു ആന്റണി, പ്രിയ ആനന്ദ്, എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിനായി ബിനോദ് പ്രധാന് ഛായാഗ്രഹണവും ദേശീയ പുരസ്കാര ജേതാവ് പിഎം സതീഷ് ശബ്ദമിശ്രണവും നിര്‍വ്വഹിക്കുന്നു.