യു എ ഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് നടൻ പ്രണവ് മോഹന്‍ലാല്‍. യു എ ഇയുടെ ദീർഘകാല വിസയാണ് ഗോൾഡൻ വിസ. അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് ആസ്ഥാനത്താണ് ചടങ്ങ് നടന്നത്. ചടങ്ങിൽ വെച്ച് സർക്കാർ കാര്യ മേധാവി ബദ്രേയ്യ അൽ മസൗറി ഗോൾഡൻ വിസ പ്രണവിന് കൈമാറി. മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരായ സാലേ അല്‍ അഹ്മദി, ഹെസ്സ അല്‍ ഹമ്മാദി, ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലി തുടങ്ങിയവർ സന്നിഹിതരായിരുന്നു. മമ്മൂട്ടിക്കും മോഹൻലാലിനും ആയിരുന്നു മലയാളസിനിമാ താരങ്ങളിൽ ആദ്യം ഗോൾഡൻ വിസ ലഭിച്ചത്. പിന്നാലെ പൃഥ്വിരാജ്, ദുല്‍ഖര്‍ സല്മാന്, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുന് രമേശ്, ലാല്‍ ജോസ്, മീര ജാസ്മിന്, സംവിധായകന് സലീം അഹമ്മദ്, സിദ്ദിഖ്, ഗായിക കെ എസ് ചിത്ര, സുരാജ് വെഞ്ഞാറമൂട്, നിര്‍മ്മാതാവ് ആന്റോ ജോസഫ് തുടങ്ങി നിരവധി പേർ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.
നിക്ഷേപകർക്കും ഡോക്ടർമാർക്കും കലാരംഗത്തെ പ്രതിഭകൾക്കും പഠനമികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്കും ഉൾപ്പെടെ വിവിധ മേഖലയിൽ ശ്രദ്ധേയരായവർക്കാണ് യു എ ഇ പത്തു വർഷത്തെ ഗോൾഡൻ വിസ നൽകുന്നത്. അബുദാബിയില്‍ അഞ്ഞൂറിലേറെ ഡോക്ടര്‍മാര്‍ക്ക് ദീര്‍ഘകാല താമസത്തിനുള്ള ഗോള്‍ഡന്‍ വിസ അനുവദിച്ചിരുന്നു. 10 വർഷത്തേക്കുള്ള വിസ അനുവദിക്കുന്ന ഗോൾഡൻ വിസ പദ്ധതി 2018-ലാണ് യു എ ഇ സർക്കാർ ആരംഭിച്ചത്.
അതേസമയം, പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ചിത്രം ‘ഹൃദയം’ റിലീസിന് ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തത്. ഒക്ടോബർ 25ന് റിലീസ് ചെയ്ത ‘ദര്‍ശന’ സോംഗ് യുട്യൂബ് ട്രെൻഡിംഗ് ലിസ്റ്റില്‍ ഒന്നാമതായി തുടരുകയാണ്. ഗാനത്തിന് ഒമ്പത് മില്യണിലേറെ കാഴ്ചക്കാര്‍ ആയി കഴിഞ്ഞു. കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ‘ഹൃദയം’. പക്ഷേ പാട്ടുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഇട്ടാണ് ചിത്രം എത്തുന്നത്. 15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്.