ഇത്തവണത്തെ കേരള സംസ്ഥാന സിനിമ പുരസ്കാരത്തിൽ ഏറ്റവും മികച്ച നടനുള്ള അവാർഡ് സ്വന്തമാക്കിയ ഇന്ദ്രൻസിനെ പ്രശംസിച്ച് നടൻ പൃഥ്വിരാജും നടി മഞ്ജു വാര്യരും. ഇന്ദ്രൻസിനെ ആദരിക്കാൻ കൈരളി ടിവി സംഘടിപ്പിച്ച ഇന്ദ്രൻസിന് സ്നേഹപൂർവ്വം എന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
‘മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും’ എന്ന ചിത്രം മുതലുളള അടുപ്പമാണ് അദ്ദേഹവുമായി. അതിനു ശേഷം എവിടെ വച്ചു കണ്ടാലും മേസ്തിരി എന്ന് അദ്ദേഹത്തിന്റെ വിളി കേള്‍ക്കാറുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ നല്ല കഥപാത്രങ്ങളിലേക്കുള്ള തുടക്കം മാത്രമാകട്ടെ ഇത്, കൂടുതല്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കട്ടെ , പൃഥ്വിരാജ് ആശംസിച്ചു.
ഇന്ദ്രന്‍സ് എന്ന മികച്ച നടനെ മലയാള സിനിമ തിരിച്ചറിഞ്ഞു തുടങ്ങിയിട്ട് രണ്ടോ മൂന്നോ വര്‍ഷമേ ആയിക്കാണൂ, എന്നാല്‍ മലയാള സിനിമയില്‍ മികച്ച വ്യക്തിത്വത്തിന് ഒരു അവാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ അത് പല കുറി ഇന്ദ്രന്‍സിന് ലഭിച്ചേനെ’. –പൃഥ്വിരാജ് പറഞ്ഞു.
നടി മഞ്ജു വാര്യരും ഇന്ദ്രൻസിനെ പറ്റി വാചാലയായി.ഇന്ദ്രന്‍സേട്ടന്റെ അഭിനയശേഷിയെക്കുറിച്ചൊന്നുമല്ല എനിക്ക് പറയാനുള്ളത്. പുരസ്കാരം സ്വീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞ വാക്കുകളാണ് എന്നെ അത്ഭുതപ്പെടുത്തിയത്. ‘കണ്ണിനു കാണാന്‍ പോലും കഴിയാത്ത എനിക്ക് അവാര്‍ഡ് നേടിത്തന്ന നിങ്ങളെയൊക്കെ സമ്മതിക്കണം’ എന്ന്. അദ്ദേഹത്തിന് മാത്രം പറയാന്‍ കഴിയുന്ന വാക്കുകളാണത്. ഇന്ദ്രന്സേട്ടന് കണ്ണിനു കാണാന്‍ കഴിയാത്ത ആളല്ല, ഞങ്ങളൊക്കെ കണ്‍നിറയെ അത്ഭുതത്തോടെ നോക്കി കാണുന്ന ആളാണ്,’ മഞ്ജു പറഞ്ഞു.