റോബിൻഹുഡ്, ചോക്ലേറ്റ്, രാമലീല അനാർക്കലി, ഡ്രൈവിംഗ് ലൈസൻസ്, അയ്യപ്പനുംകോശിയും എന്നീ ചിത്രങ്ങളിൽ കയ്യൊപ്പ് പതിഞ്ഞ സച്ചി ഇന്നലെ മരണമടഞ്ഞു. തൃശൂർ ജൂബിലി ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. അൻപത് വയസ്സായിരുന്നു. രണ്ട് ദിവസം മുൻപ് ആശുപത്രിയിൽ അഡ്മിറ്റായ സച്ചിക്ക് നടുവിന് രണ്ടു സർജറികൾ ആവശ്യമായിരുന്നു. ആദ്യ സർജറി വിജയകരമായിരുന്നുവെങ്കിലും രണ്ടാമത്തെ സർജറിക്കായി അനസ്തേഷ്യ നൽകിയപ്പോൾ ഹൃദയാഘാതം ഉണ്ടായിയെന്നാണ് അറിയുവാൻ കഴിയുന്നത്. അതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ സച്ചിയുടെ തലച്ചോർ പ്രതികരിക്കുന്നിലായിരുന്നു . വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തി പോന്നത്.
അദ്ദേഹത്തിന്റെ വേർപാട് വളരെ വേദനയോടെയാണ് സിനിമാലോകവും ആരാധകരും നോക്കിക്കണ്ടത്.
കൊച്ചി ഹൈക്കോടതി ജംക്ഷനിലെ അഡ്വക്കേറ്റ് ചേംമ്പറില്‍ പൊതുദര്‍ശനത്തിനുവച്ച ഭൗതികദേഹത്തില്‍ സിനിമ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. അദ്ദേഹം സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളും പൃഥ്വിരാജിനെ നായകനാക്കി ആയിരുന്നു. തന്റെ ഉറ്റസുഹൃത്തായ സച്ചിക്ക് മുൻപിൽ വികാരഭരിതനായി പൃഥ്വിരാജ് കുറച്ചുനേരം നിന്നു പോയി. സച്ചിയുടെ മൃതദേഹത്തിനു മുൻപിൽ അടുത്ത സുഹൃത്തുക്കളും ഭാര്യയും പൊട്ടിക്കരഞ്ഞു നിൽക്കുന്നത് ആർക്കും താങ്ങാൻ കഴിയാത്ത നിമിഷങ്ങളായിരുന്നു. തമ്മനത്തെ വീട്ടില്‍ പൊതുദര്‍ശനം നടക്കുകയാണ്. മൂന്നുമണിക്ക് രവിപുരം ശ്മശാനത്തിലാണ് സംസ്കാരം.