മലയാളികളുടെ പ്രിയപ്പെട്ട താരം മമ്മൂട്ടിയുടെ അറുപത്തിയെട്ടാം പിറന്നാൾ ആയിരുന്നു ഇന്നലെ. സിനിമാലോകത്തെ പ്രമുഖർ എല്ലാവരും മമ്മൂട്ടിക്ക് പിറന്നാൾ ആശംസകളുമായി രംഗത്തെത്തി. നടൻ റഹ്മാനും മമ്മൂട്ടിക്ക് ആശംസകളുമായി രംഗത്ത് എത്തി.
റഹ്മാന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
Happy birthday my dear Mammukka…
മമ്മൂട്ടിയെന്ന മഹാനടന്റെയൊപ്പം അഭിനയിച്ചുകൊണ്ട് സിനിമാജീവിതം തുടങ്ങാൻ കഴിഞ്ഞതു ഒരു വലിയ ഭാഗ്യമായാണ് ഞാനിപ്പോഴും കണക്കാക്കുന്നത്. ‘കൂടെവിടെ’യിൽ അഭിനയിക്കാനെത്തുമ്പോൾ മമ്മുക്ക സിനിമയിൽ രണ്ടോ മൂന്നോ വർഷമായിട്ടേയുള്ളു. പക്ഷേ, അപ്പോൾ തന്നെ സിനിമയിൽ ഒരു സ്ഥാനം അദ്ദേഹം നേടിയെടുത്തുകഴിഞ്ഞിരുന്നു.
ഊട്ടിയിൽ പഠിച്ചിരുന്നതിനാൽ കുറെ വർഷങ്ങളായി ഞാൻ മലയാള സിനിമകളൊന്നും കാണുന്നുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ മമ്മൂട്ടിയെന്ന നടനെക്കുറിച്ച് ഞാൻ കേട്ടിരുന്നില്ല. നസീർ, മധു, സുകുമാരൻ, ജയൻ, സോമൻ തുടങ്ങിയ താരങ്ങളെയൊക്കെയെ എനിക്കപ്പോൾ അറിവുണ്ടായിരുന്നുള്ളു.
നാട്ടിൽ ഞങ്ങളുടെ കുടുംബത്തിന് ഒരു സിനിമാ തിയറ്ററുണ്ടായിരുന്നു: ഫെയറിലാൻഡ്. ഊട്ടിയിൽ പോകുന്നതിനു മുൻപുവരെ അവിടെ വരുന്ന സിനിമകളൊക്കെ കാണുമായിരുന്നു. ജയൻ അഭിനയിച്ച ‘അങ്ങാടി’യായിരുന്നു അവിടെ പ്രദർശിപ്പിച്ച ആദ്യ ചിത്രം. ചിത്രം സൂപ്പർഹിറ്റ് വിജയമായതോടെ അതിന്റെ ആഘോഷത്തിന് ജയനും നസീറുമൊക്കെ നിലമ്പൂരിൽ വന്നു. ഒരു സിനിമാതാരത്തെ നേരിട്ടുകാണുന്നത് അന്നാദ്യമായായിരുന്നു. അബുദാബിയിലും പിന്നീട് ഊട്ടിയിലുമൊക്കെ പഠനവുമായി പോയതോടെ മലയാള സിനിമയുമായി ഒരു പ്രേക്ഷകനെന്ന നിലയിലുള്ള ബന്ധവും അവസാനിച്ചു.
‘കൂടെവിടെ’യുടെ സെറ്റിലേക്ക് ആദ്യം കടന്നുചെന്ന ദിവസം എനിക്കിപ്പോഴും നല്ല ഓർമയുണ്ട്. മമ്മൂക്ക കുടുംബസഹിതമായിരുന്നു ഷൂട്ടിങ്ങിന് എത്തിയിരുന്നത്. എന്നെ കണ്ടപ്പോൾ അദ്ദേഹം തുറിച്ചൊന്നു നോക്കി. ‘ഇതാണോ പയ്യൻ?’ എന്ന മട്ടിൽ.
മമ്മൂക്ക അവതരിപ്പിച്ച കഥാപാത്രത്തോടു ക്ഷുഭിതനായി സംസാരിച്ചുകൊണ്ട് ഞാൻ ഇറങ്ങിപ്പോകുന്ന കോമ്പിനേഷൻ സീനാണ് ആദ്യമെടുത്തത്. മമ്മുക്കയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നതിനാൽ ഒരു പേടിയും കൂടാതെ എന്റെ ആദ്യ സീൻ ഞാൻ അഭിനയിച്ചു. ‘ടോണ്ട് ടോക്ക് നോൺസെൻസ്’ എന്നായിരുന്നു എന്റെ ആദ്യ ഡയലോഗ്. മമ്മുക്കയോട് ഞാൻ ആദ്യം പറഞ്ഞ വാക്കുകളും അതുതന്നെയാവും.
ആദ്യ ചിത്രത്തിന്റെ സെറ്റിൽവച്ച് അത്രയൊന്നും അടുപ്പം ഞങ്ങൾ തമ്മിൽ രൂപപ്പെട്ടില്ല. ഒരു പുതിയ പയ്യൻ എന്നതിൽ കവിഞ്ഞ് ഞാനന്ന് ഒന്നുമല്ല. പിന്നീട് നിരവധി ചിത്രങ്ങളിൽ ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചു. ഒരോ ചിത്രം കഴിയുമ്പോഴും ഞങ്ങളുടെ അടുപ്പം കൂടിക്കൂടി വന്നു. ഐ.വി. ശശിയുടെ കാണാമറയത്തായിരുന്നു ഞങ്ങൾ ഒരുമിച്ച രണ്ടാമത്തെ ചിത്രം. ആ ചിത്രത്തോടെയാണ് ശരിക്കും ഒരു താരമൂല്യമൊക്കെ എനിക്കു കിട്ടുന്നത്. ഇത്തിരിപ്പൂവേ ചുവന്ന പൂവേ, അടിയൊഴുക്കുകൾ തുടങ്ങിയ ചിത്രങ്ങൾ തൊട്ടുപിന്നാലെ വന്നു.
സാജന്റെ ‘തമ്മിൽ തമ്മിൽ’, ശശികുമാറിന്റെ ‘എന്റെ കാണാക്കുയിൽ’, സാജന്റെ തന്നെ ‘എന്നു നാഥന്റെ നിമ്മി’, കൊച്ചിൻ ഹനീഫയുടെ ‘ആൺകിളിയുടെ താരാട്ട്’ തുടങ്ങിയ ചിത്രങ്ങളിലൊക്കെ എന്റെ കഥാപാത്രത്തെക്കാൾ ചെറിയ വേഷങ്ങളിൽ ഒരു മടിയും കൂടാതെ മമ്മുക്ക അഭിനയിച്ചു.
തമിഴിൽ തിരക്കായ ശേഷം മലയാളത്തിൽ വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമായിരുന്നു ഞാൻ അഭിനയിച്ചത്. ഐ.വി. ശശിയുടെ ‘മുക്തി’, ജി.എസ്. വിജയന്റെ ‘ചരിത്രം’ തുടങ്ങിയ ചിത്രങ്ങളിൽ മമ്മുക്കയ്ക്കൊപ്പമായിരുന്നു അത്.
രഞ്ജിത്തിന്റെ ‘ബ്ളാക്കി’ലൂടെ തിരിച്ചുവന്നപ്പോഴും നായകനായി മമ്മുക്കയുണ്ടായിരുന്നു. ബ്ളാക്കിൽ മമ്മുക്കയെ എതിർക്കുന്ന പൊലീസ് ഓഫിസറായിട്ടായിരുന്നു ഞാൻ അഭിനയിച്ചത്. പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലേക്ക് അദ്ദേഹത്തെ ചവിട്ടിയിടുന്ന സീനുണ്ടായിരുന്നു അതിൽ. രഞ്ജിത്ത് സീൻ പറഞ്ഞുതന്നപ്പോൾ എനിക്കൊരൂ മടി തോന്നി. മമ്മൂക്കയെ ചവിട്ടാനൊരു മടി. അതിനു ധൈര്യം തന്നതു മറ്റാരുമല്ല. സാക്ഷാൽ മമ്മുക്ക തന്നെ.
എന്റെ സിനിമാജീവിതത്തിന്റെ പല ഘട്ടങ്ങളിലും എനിക്കു മാർഗനിർദേശങ്ങളും ഉപദേശങ്ങളും തന്നതും അദ്ദേഹമായിരുന്നു. ചിലപ്പോഴൊക്കെ സിനിമകൾ തിരഞ്ഞെടുക്കും മുൻപു പോലും അദ്ദേഹത്തോടു ഞാൻ ചോദിക്കുമായിരുന്നു; ‘ഈ കഥ നിനക്കു ചേരും. ധൈര്യമായി അഭിനയിച്ചോളൂ..’ എന്നൊരു വാക്കു കേൾക്കുന്നതിനു വേണ്ടി.
‘രാജമാണിക്യ’ത്തിൽ അഭിനയിക്കാനെത്തിയപ്പോൾ ആദ്യമെനിക്ക് ഒരു ആശങ്കയുണ്ടായിരുന്നു. നായകന്റെ പിറകിൽ നിൽക്കുന്ന വെറുമൊരു സഹായി മാത്രമായി മാറുമോ എന്റെ വേഷം എന്നൊരു ടെൻഷൻ. ആദ്യ ദിവസങ്ങളിൽ എടുത്ത പല സീനുകളിലും മമ്മുക്കയുടെ പിറകിൽ വെറുതെ നിൽക്കുക മാത്രമായിരുന്നു പണി. തിരിച്ചുവരവിൽ ഇത്തരമൊരു വേഷം ചെയ്യാൻ എനിക്കു മടി തോന്നി. റോൾ വേണ്ടെന്നു വച്ച് മടങ്ങിയാലോ എന്നുവരെ ആലോചിച്ചു.
സെറ്റിൽ വച്ച് ഇക്കാര്യം മമ്മൂക്കയോടു പറഞ്ഞു. ‘നിന്റെ പ്രതാപകാലത്ത്, എത്രയോ ചിത്രങ്ങളിൽ ഞാനിതുപോലെ ചെറിയ വേഷങ്ങളിൽ നിനക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. രാജമാണിക്യം നിനക്ക് ബ്രേക്കാവും. പടം ഹിറ്റാകും. ധൈര്യമായി അഭിനയിക്കുക”– ഇതായിരുന്നു മമ്മുക്കയുടെ മറുപടി.
പറഞ്ഞതു പോലെ തന്നെ സംഭവിച്ചു. മമ്മൂക്കയുടെ ‘തിര്വന്തോരം’ സ്റ്റൈലിലുള്ള ഡയലോഗ് പ്രസന്റേഷൻ ഹിറ്റായതോടെ മലയാളത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ച ചിത്രമായി അതു മാറി.ആദ്യം പേടിച്ചതുപോലെയൊന്നുമായിരുന്നില്ല എന്റെ കഥാപാത്രവും. മമ്മൂക്കയുടെ ഇടപെടൽ കൂടിയുണ്ടോ എന്നറിയില്ല. ഡാൻസും സ്റ്റണ്ടുമൊക്കെയായി ഒന്നാന്തരമൊരു ഉപനായകവേഷം രാജമാണിക്യത്തിലൂടെ എനിക്കു കിട്ടുകയും ചെയ്തു