രൂപമാറ്റം വരുത്തിയ ബൈക്കിൽ ഹെൽമറ്റും സൈഡ് മിററുമില്ലാതെ റോഡിൽ കറങ്ങിയ പെൺകുട്ടിക്കെതിരെ മോട്ടോർവാഹനവകുപ്പ് വീട്ടിൽവന്ന് കേസെടുത്തത് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചാവിഷയമായിരുന്നു. എങ്ങനെയാണ് പെൺകുട്ടിയെ പിടികൂടിയത് എന്നതന്റെ സത്യം ചുരുളഴിയുകയാണ്. പെൺകുട്ടിക്ക് ‘പണി’ കൊടുത്തത് ഒരു പ്രമുഖ താരത്തിന്റെ ആരാധകരാണെന്നു വ്യക്തമാക്കുന്ന ചർച്ചകളാണ് വിർച്വൽ ലോകത്ത് ഇപ്പോൾ സജീവം. ഓൺലൈൻ പ്ലാറ്റ്ഫോമിലുള്ള ഫാൻ ഫൈറ്റ് ക്ലബുകളിലെ ചർച്ചയും കമന്റുകളും അതിരുവിട്ടതാണ് പെൺകുട്ടിയെ വെട്ടിലാക്കിയത്. ഭാവന നായകനായി എത്തിയ നമ്മൾ എന്ന ചിത്രത്തിലെ രാക്ഷസി എന്ന ഗാനം പശ്ചാത്തലമാക്കി കൊണ്ട് ബൈക്കോടിക്കുന്ന പെൺകുട്ടിയുടെ വീഡിയോ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ വിഡിയോ ഉപയോഗിച്ച് ഫാൻ ഫൈറ്റ് ക്ലബിലെ ട്രോളന്മാർ ഒരു പ്രമുഖ താരത്തെ ആക്ഷേപിക്കുന്ന തരത്തിലുള്ള മറ്റൊരു വിഡിയോ പുറത്തിറക്കുകയും ആ ട്രോൾ വിഡിയോ യുവതി സ്വന്തം പേജിൽ പങ്കുവയ്ക്കുകയും ചെയ്തു. ഇതോടെ, ആരാധകർ യുവതിയ്ക്കെതിരെ അസഭ്യവർഷവും ഭീഷണികളുമായി.
ആ വീഡിയോ നീക്കം ചെയ്ത മാപ്പു പറയണമെന്ന് സൈബർ ബുള്ളേഴ്സ് ആവശ്യപ്പെട്ടെങ്കിലും പെൺകുട്ടി വിസമ്മതിച്ചു. തുടർന്ന്, മാസ് റിപ്പോർട്ട് ചെയ്ത് വിവാദ വിഡിയോ പേജിൽ നിന്ന് നീക്കം ചെയ്യിപ്പിക്കുകയായിരുന്നു. എന്നാൽ രോഷം അടങ്ങാത്ത ആളുകൾ പെൺകുട്ടിയുടെ വിഡിയോ സഹിതം പരാതിയുമായി മോട്ടോർ വാഹന വകുപ്പിനെസമീപിച്ചു. യുവതിക്കെതിരെ ഒട്ടേറെ പരാതികൾ വന്നതോടെ നടപടി എടുക്കാൻ മോട്ടോർ വാഹന വകുപ്പ് നിർബന്ധിതമായി. നടപടിക്രമങ്ങളുടെ ഭാഗമായി മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ യുവതിയുടെ വീട്ടിലെത്തിയപ്പോഴാണ് ഗിയർ ഇല്ലാത്ത സ്കൂട്ടർ ഓടിക്കുന്നതിനുള്ള ലൈസൻസ് മാത്രമേ പെൺകുട്ടിക്കുള്ളൂ എന്ന് കണ്ടെത്തുന്നത്. അങ്ങനെ, ഗിയർ ഉള്ള ബൈക്ക് ഓടിച്ചതിനു 10,000 രൂപ, ബൈക്ക് രൂപ മാറ്റം വരുത്തിയതിന് 10000, ഹെൽമറ്റ് ഇല്ലാത്തതിന് 500 എന്നിങ്ങനെ 20,500 രൂപ പിഴയാണ് ചുമത്തിയത്.