റാണാഘട്ട് റെയില്‍വേ സ്റ്റേഷനിലെ വാനമ്പാടി രാണു മൊണ്ഡാലിന്റെ മകൾ പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്ത്. അമ്മ റെയില്‍വെ സ്റ്റേഷനിലിരുന്ന് പാടുന്ന കാര്യം എനിക്ക് അറിയില്ലായിരുന്നുവെന്നും അമ്മയെ പരിചരിക്കുന്ന അമ്ര ശോഭൈ ഷൊയ്താന്‍ ക്ലബിലെ ഭാരവാഹികള്‍ തന്നെ ഭീഷണിപ്പെടുത്തുകയുമാണെന്നാണ് മകൾ എലിസബത്ത് സതി റോയ് പറയുന്നത്.
‘അമ്മ റെയില്‍വെ സ്റ്റേഷനിലിരുന്ന് പാടുന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കൊല്‍ക്കത്തയ്ക്കടുത്ത് ധര്‍മതലയില്‍ പോയപ്പോള്‍ അമ്മ ഒരു ബസ് സ്റ്റാന്‍ഡില്‍ യാതൊരു ലക്ഷ്യവുമില്ലാതെ ഇരിക്കുന്നത് കണ്ടിരുന്നു. അന്ന് ഞാന്‍ 200 രൂപ നല്കി വീട്ടില്‍ പോകാന്‍ ആവശ്യപ്പെടുകയാണ് ഉണ്ടായത്. ഞാന്‍ കഴിയുമ്പോഴെല്ലാം അമ്മയ്ക്കുവേണ്ടി അമ്മാവന്റെ അക്കൗണ്ടിലേയ്ക്ക് 500 രൂപ അയച്ചു കൊടുക്കാറുണ്ട്.’
‘ഞാന്‍ ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയാണ്. ഒരു ചെറിയ കട നടത്തിയാണ് ജീവിതം കഴിക്കുന്നത്. ഒരു മകനുണ്ട്. കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. എന്നിട്ടും ഞാന്‍ അമ്മയെ നോക്കാറുണ്ട്. വിവാഹം കഴിഞ്ഞപ്പോള്‍ കൂട്ടുകുടുംബത്തിലായിരുന്നു താമസം. അപ്പോള്‍ അമ്മയ കൂടെ കൂട്ടാന്‍ നിര്‍വാഹമുണ്ടായിരുന്നില്ല. പിന്നീട് തനിച്ചായപ്പോള്‍ അമ്മയെ കൂടെ കൂട്ടാന്‍ ശ്രമിച്ചതാണ്. പക്ഷേ, അമ്മ സമ്മതിച്ചില്ല. ഇതൊന്നും അറിയാതെയാണ് ആളുകള്‍ ഇപ്പോള്‍ എന്നെ കുറ്റപ്പെടുത്തുന്നത്.’
‘ഇപ്പോള്‍ അമ്മയെ പരിചരിക്കുന്ന അമ്ര ശോഭൈ ഷൊയ്താന്‍ ക്ലബിലെ ഭാരവാഹികള്‍ എന്നെ ഭീഷണിപ്പെടുത്തുകയാണ്. അമ്മയെ സന്ദര്‍ശിക്കാനൊന്നും അവര്‍ അനുവദിക്കുന്നില്ല. അമ്മയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചാല്‍ എന്റെ കാല് തല്ലിയൊടിക്കുമെന്നാണ് അവരുടെ ഭീഷണി. അമ്മയുമായി ഫോണില്‍ സംസാരിക്കാന്‍ പോലും അവര്‍ അനുവദിക്കുന്നില്ല. ഇപ്പോള്‍ അമ്മയെ എനിക്കെതിരേ തിരിക്കാനാണ് ശ്രമം. അവര്‍ അമ്മയെ വെച്ച് പണമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. അമ്മയുടെ അക്കൗണ്ടില്‍ നിന്ന് പതിനായിരം രൂപ പിന്‍വലിച്ചു കഴിഞ്ഞു. എന്നാല്‍, അമ്മയ്ക്കു വേണ്ടി ഒന്നും വാങ്ങിയതായി കാണുന്നില്ല. അമ്മയ്ക്ക് ദോഷമുണ്ടാകരുതെന്ന് കരുതിയാണ് ഞാന്‍ ഇപ്പോള്‍ ഒന്നും ചെയ്യാത്തത്.’ സതി പറഞ്ഞു.