ഇംഗ്ലീഷ് സംസാരിച്ചതിന്റെ പേരിലും നിറത്തിന്റെ പേരിലും വിദേശരാജ്യങ്ങളിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് മനസ് തുറന്ന് നടിയും നർത്തകിയുമായ റിമ കല്ലിങ്കൽ. ഇംഗ്ലീഷ് പറഞ്ഞതിന്റെ പേരിൽ മോശമായ അനുഭവം ഉണ്ടായത് മോസ്കോയിൽ വെച്ച് ആയിരുന്നു. എന്നാൽ നിറത്തിന്റെ പേരിൽ യൂറോപ്പിലെ പലയിടങ്ങളിലും പ്രശ്നമുണ്ടായെന്നും റിമ വ്യക്തമാക്കുന്നു.
ഐസ്ക്രീം വിൽക്കുന്ന പയ്യനാണ് മോസ്കോയിൽ വെച്ച് തന്നോട് കയർത്ത് സംസാരിച്ചത്. റഷ്യൻ ഭാഷ സംസാരിക്കാത്തവർ ഒക്കെ മ്ലേച്ഛരാണെന്ന് കരുതുന്നയാളായിരുന്നു അയാൾ. താൻ ഇംഗ്ലീഷ് സംസാരിച്ചതാണ് അയാളെ ചൊടിപ്പിച്ചതെന്നും റിമ പറഞ്ഞു. തന്നെ ചിലർ രൂക്ഷമായി നോക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും റിമ പറഞ്ഞു. ചർമത്തിന്റെ നിറവ്യത്യാസമാണ് അവർ നോട്ടത്തിലൂടെ പ്രകടിപ്പിക്കുന്നത്. വർണവെറി അഥവാ റേസിസം എന്ന മാനസികാവസ്ഥ വെച്ചു പുലർത്തുന്ന ഒന്നോ രണ്ടോ പേരാണ് ഉണ്ടാകുകയെന്നും അതുകൊണ്ടു തന്നെ ആ രാജ്യത്ത് ഉള്ളവരെല്ലാം അത്തരക്കാരാണെന്ന് പറയുന്നത് ശരിയല്ലെന്നും റിമ വ്യക്തമാക്കി.
ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ വിവേചനം കാണിക്കുന്നവർക്ക് മനസിലാകും വിധം അവരെ മൈൻഡ് ചെയ്യാതെ മുന്നോട്ടു പോകാനുള്ള ആർജ്ജവം നമ്മൾ പ്രകടിപ്പിക്കണമെന്നും റിമ പറയുന്നു. റഷ്യയുടെ മുഖം അവിടുത്തെ സ്ത്രീകളാണ്. ഏതു രാജ്യത്ത് ചെന്നാലും അവിടെയുള്ള സ്ത്രീകളുടെ രീതികൾ ശ്രദ്ധിക്കാറുണ്ട്. റഷ്യൻ വനിതകളുടെ ആത്മാഭിമാനവും ആത്മവിശ്വാസവും മാതൃകാപരമാണ്. സാംസ്കാരിക പൈതൃകം കാത്തു സൂക്ഷിക്കുന്നതിൽ അവർ അതീവജാഗ്രത പുലർത്തുന്നതിനൊപ്പം തന്നെ ഫാഷൻ പ്രേമികളുമാണ് റഷ്യയിലെ സ്ത്രീകൾ. റഷ്യയിലെ സ്ത്രീകൾ സൗന്ദര്യ ബോധമുള്ളവരാണെന്നും ഒരു സ്ത്രീ ഡ്രൈവറുടെ ടാക്സിയിൽ കയറിയപ്പോൾ ഉണ്ടായ നല്ല അനുഭവത്തെക്കുറിച്ചും റിമ വ്യക്തമാക്കി.