മലയാളസിനിമയിൽ മോഹൻലാലിൻറെ താരപദവി ഉറപ്പിച്ച ചിത്രമായ ഇരുപതാം നൂറ്റാണ്ട് പിറവി എടുത്തിട്ട് ഇന്നേക്ക് 32 വർഷം തികയുകയാണ്. മോഹൻലാലിൻറെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ മുന്നിൽ നിൽക്കുന്നതാണ് ചിത്രത്തിലെ സാഗർ ഏലിയാസ് ജാക്കി എന്ന കഥാപാത്രം. ആ മാസ്സ് കഥാപാത്രത്തിന്റെ പിറവി ഇങ്ങനെ.
സംവിധായകന് എം കൃഷ്ണന്‍നായരുടെ പ്രിയ ശിഷ്യന്മാരിലൊരാളായിരുന്ന കെ മധു സ്വതന്ത്ര സംവിധായകനായ ശേഷം ചെയ്ത ആദ്യ രണ്ട് ചിത്രങ്ങളും (മലരും കിളിയും, ഈ കൈകളില്‍) പരാജയത്തില്‍ കലാശിച്ചിരുന്നു. കലൂര്‍ ഡെന്നീസിന്റെ രചനയില്‍ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ചിത്രങ്ങളായിരുന്നു ഇവ രണ്ടും. അസോസിയേറ്റ് ഡയറക്ടറായിരുന്ന കാലം മുതല്ക്കേ കെ മധുവിനെ പരിചയമുള്ള നിര്‍മ്മാതാവ് അരോമ മണി അദ്ദേഹത്തിന്റെ അടുത്ത ചിത്രം നിര്‍മ്മിക്കാനായി മുന്നോട്ട് വന്നു. പുതിയ ചിത്രത്തിനായി പുതിയൊരു കൂട്ടുകെട്ട് പരീക്ഷിക്കാന്‍ തീരുമാനിച്ച കെ മധു സ്ക്രിപ്റ്റിനായി ഡെന്നീസ് ജോസഫിനെ സമീപിച്ചു. ഡെന്നീസ് ജോസഫാകട്ടെ ‘രാജാവിന്റെ മകന്’ വിജയിച്ചതിനെത്തുടര്‍ന്ന് നിരവധി പുതിയ പ്രോജക്റ്റുകളില്‍ മുഴുകിയിരിക്കുന്ന സമയവും.. അങ്ങനെ ഡെന്നീസ് ജോസഫിന്റെ നിര്‍ദ്ദേശപ്രകാരം കെ മധു എസ് എന്‍ സ്വാമിയുടെ അടുത്ത് ചെല്ലുന്നു. തന്റെ മനസ്സിലുള്ള ഒരു കഥയുടെ വണ്‍ലൈന്‍ ഡെന്നീസ് ജോസഫ് സ്വാമിയോട് പറയുകയും അത് വിപുലീച്ച് ഒരു തിരക്കഥയാക്കി കെ മധുവിന് നല്‍കാമോ എന്നാരായുകയും ചെയ്തു. മോഹന്‍ലാലിന്റെ ഡേറ്റ് ലഭിച്ചിരുന്നത് കൊണ്ട് ആക്ഷനും രാഷ്ട്രീയവുമൊക്കെ കൂടിച്ചേര്‍ന്ന, ഏതാണ്ട് രാജാവിന്റെ മകന് പാറ്റേണിലുള്ള ഒരു സിനിമയാവണമെന്ന് കെ മധു ആദ്യമേ തീരുമാനിച്ചിരുന്നു. കൂടും തേടി, ഒരു നോക്കുകാണാന്‍, കണ്ടു കണ്ടറിഞ്ഞു, ഗീതം, അകലത്തെ അമ്പിളി, എന്ന് നാഥന്റെ നിമ്മി എന്നീ കുടുംബ പശ്ചാത്തലത്തിലുള്ള സിനിമകളുടെ രചന മാത്രം നിര്‍വ്വഹിച്ചിട്ടുള്ള എസ് എന്‍ സ്വാമിയ്ക്ക് ആക്ഷന്‍ സിനിമ എന്നത് ഒരു വെല്ലുവിളിയായിരുന്നു. ആയിടെയാണ് ഒരു ഇംഗ്ലീഷ് മാഗസിനില്‍ മുംബൈ അധോലോക നായകന് ഹാജി മസ്താനെ വണങ്ങി നില്ക്കുന്ന ബോളിവുഡ് താരം ദിലീപ് കുമാറിന്റെ ഒരു ഫോട്ടോ സ്വാമി കാണുന്നത്. അധോലോക നായകനും സമൂഹത്തിലെ പ്രശസ്തരും തമ്മിലുള്ള നെക്സസിനെ ആധാരമാക്കിയുള്ള ഒരു തിരക്കഥയുടെ ബീജം അങ്ങനെയാണ് സ്വാമിയുടെ മനസ്സില്‍ മുളപൊട്ടുന്നത്. സാഗര്‍ ഏലിയാസ് ജാക്കി എന്ന അധോലോക നായകന് ജനിക്കുന്നത് അങ്ങനെയാണ്.
രാജാവിന്റെ മകനിലൂടെ സൂപ്പര്‍ താരപദവിയിലെത്തിയ മോഹന്‍ലാല്‍ ആ പദവി ഉറപ്പിച്ചത് ഇരുപതാം നൂറ്റാണ്ടിലൂടെയാണ്. അധോലോക നായകനാണെങ്കിലും തന്റെ ബിസിനസ്സില്‍ ധാര്‍മ്മികത പുലര്‍ത്തുന്ന,മറ്റുള്ളവരെ സഹായിക്കുന്ന, ചതിക്കുന്നവരോട് വിട്ടുവീഴ്ച ചെയ്യാത്ത സാഗര്‍ ഏലിയാസ് ജാക്കിയായി മോഹന്‍ലാല്‍ കളം നിറഞ്ഞാടി. മന്ത്രിപുത്രനായ ശേഖരന്കുട്ടി എന്ന പ്രതിനായക വേഷം സുരേഷ് ഗോപിയുടെ കരിയറിലെ മികച്ച ബ്രേക്കായി. ജഗതി അവതരിപ്പിച്ച തെലുങ്കന്റെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു… അധോലോകം, രാഷ്ട്രീയം, മയക്കുമരുന്ന്, പ്രണയം, ചതി, റിവഞ്ച് എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ ശരിയായ അനുപാതത്തില്‍ യോജിപ്പിച്ച ഒരു ഗംഭീര കോക്ടെയിലായിരുന്നു ഇരുപതാം നൂറ്റാണ്ട്. വിപിന്‍ദാസിന്റെ ഛായാഗ്രഹണവും ശ്യാമിന്റെ പശ്ചാത്തല സംഗീതവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ജാക്കിയുടെ ആക്ഷന്‍ രംഗങ്ങളില്‍ ഉപയോഗിച്ച സിഗ്നേച്ചര്‍ ടോണ്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഈ സിനിമയുടെ വമ്പന്‍ വിജയത്തോടെ കെ മധുവും എസ് എന്‍ സ്വാമിയും ഏതാണ്ട് പൂര്‍ണ്ണമായും ആക്ഷന്‍/ത്രില്ലർ ശ്രേണിയില്‍പ്പെട്ട സിനിമകളുടെ സൃഷ്ടിയില്‍ മാത്രമായി ശ്രദ്ധ കേന്ദ്രീകരിച്ചു.
പൂര്‍ണ്ണമായും തിരുവനന്തപുരത്തു വച്ചായിരുന്നു ഈ സിനിമയുടെ ചിത്രീകരണം. തിരുവനന്തപുരം വിമാനത്താവളത്തിനുള്ളില്‍ വച്ച് ചിത്രീകരിച്ച ക്ലൈമാക്സ് രംഗങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തെലുങ്കിലും കന്നഡയിലും ഈ സിനിമ റീമേക്ക് ചെയ്യപ്പെട്ടു. വര്‍ഷങ്ങള്‍ക്ക് ശേഷം അമല്‍ നീരദിന്റെ സംവിധാനത്തില്‍ ‘സാഗര്‍ ഏലിയാസ് ജാക്കി’ എന്ന പേരില്‍ ഒരു സീക്വല്‍ പുറത്തിറങ്ങിയെങ്കിലും ശുഷ്കമായ സ്വീകരണമാണ് ലഭിച്ചത്. ഏതാണ്ട് നാല്പത് ലക്ഷം രൂപ ബജറ്റില്‍ വെറും പത്തൊമ്പത് ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ ‘ഇരുപതാം നൂറ്റാണ്ട്’ മലയാളത്തിലെ എക്കാലത്തെയും മികച്ച വാണിജ്യവിജയങ്ങളില് ഒന്നായി മാറി. മോഹന്‍ലാല്‍, സുരേഷ് ഗോപി, കെ മധു, എസ് എന്‍ സ്വാമി എന്നിവരുടെ സിനിമാ ജീവിതത്തിലെ സുപ്രധാന വഴിത്തിരിവായി മാറുകയും ചെയ്തു ‘ഇരുപതാം നൂറ്റാണ്ട്’.